Saturday, August 22, 2009

തിരിച്ചറിയല്‍ പരേഡ്

ബസ്‌ യാത്രയുടെ സുഖം ഞാന്‍ ഇതിനു മുമ്പ് വയനാട് യാത്രയില്‍ പറഞ്ഞതാണ്.
എം സി എ യ്ക്ക് പഠിക്കുമ്പോള്‍ മിക്കവാറും എല്ലാ ദിവസവും ഞാന്‍ അത് ആസ്വദിച്ചിരുന്നു.
അന്ന് പതിവ് പോലെ രാത്രിയിലെ പത്തു മണിക്കുള്ള തിരുവല്ല ബസ്സിലാണ് കുലശേഖരമംഗലത്ത്‌ ഞാന്‍ വന്നിറങ്ങിയത്. വീടിന്‍റെ വാതിക്കല്‍ തന്നെയാണ് പുഴ. ആരോ കുളിക്കുന്നുണ്ടായിരുന്നു.
ആരാന്നു എനിക്ക് മനസ്സിലായില്ല. അപ്പോഴേക്കും എനിക്ക് ചോദ്യം കിട്ടി കഴിഞ്ഞിരുന്നു.

"സൂരേട്ടാ വന്ന വഴിയാണോ?"
"കണ്ണനായിരുന്നോ? എനിക്ക് മനസ്സിലായില്ല കേട്ടാ. "

എനിക്ക് നാട്ടിലുള്ള കുറച്ചു സുഹൃത്തുക്കളില്‍ ഒരാളാണ് കണ്ണന്‍.

"സൂരേട്ടന്‍ ആള് വിചാരിച്ച പോലൊന്നുമല്ലല്ലോ? "
'ഓ ഈ ആള്‍ക്കാരെ കൊണ്ട് തോറ്റു.. എന്നെ പ്രശംസ കൊണ്ടങ്ങു മൂടുവാ' ഞാന്‍ മനസ്സില്‍ കരുതി.
"ഞങ്ങളൊക്കെ പഞ്ചപാവാന്നു കരുതീട്ട് ഇപ്പോ..."
"അതെന്താ കണ്ണാ അങ്ങനെ പറഞ്ഞത്? "
" ഓ ഒന്നും അറിയാത്ത പോലെ... വീട്ടിലോട്ടു ചെല്ലന്നെ? "
"നീ മനുഷേനെ ഇട്ടിങ്ങനെ ടെന്‍ഷന്‍ അടിപ്പിക്കാതെ കാര്യം പറയെടോ?"
"സൂരേട്ടനെ parade നു വിളിച്ചിട്ടുണ്ടെന്നു കേട്ടു. എന്നാ ഈ പരിപാടി ഒക്കെ തോടങ്ങിയെ?"

'NCC എന്ന് കേട്ടാല്‍ തിരിഞ്ഞോടുന്ന എന്നെ ആരാണാവോ parade നു വിളിച്ചിരിക്കുന്നെ?'

" പരേഡോ അതെവിടാ? അതിനു ഞാന്‍ NCC യില്‍ ഒന്നും ഇല്ലല്ലോ? "
"ആ പരേഡല്ല സൂരേട്ടാ. തിരിച്ചറിയല്‍ പരേഡ്.
ഒരു 'കേസ്' പീഢിപ്പിച്ചവരുടെ ലിസ്റ്റില്‍ ചേട്ടന്‍റെ പേരും പറഞ്ഞിട്ടുണ്ടെന്ന്..
പോലീസ് സ്റ്റേഷനില്‍ നാളെ ചെല്ലണമെന്ന് കുട്ടായി ചേട്ടന്‍ പറഞ്ഞായിരുന്നു."


'എന്റെ ദൈവമേ ... അനിയന്‍ പെണ്ണിനെ പീഢിപ്പിച്ചാല്‍് അത് നാട് മുഴുവന്‍ വിളിച്ചു പറയുകയാണോ വേണ്ടത്.'
ഞാന്‍ കണ്ണനോടു മറുപടി പറയാനുള്ള മൂഡില്‍ ആയിരുന്നില്ല.
എന്റെ മുന്നില്‍ പല പല ചിത്രങ്ങള്‍ മാറി മാറി വന്നു.

വലതു കൈ കൊണ്ട് കണ്ണ് പൊത്തി നിക്കുന്ന ഞാന്‍
ടവ്വല്‍ കൊണ്ട് മുഖം മറച്ചു നില്‍ക്കുന്ന ഞാന്‍
കുലശേഖരമംഗലത്തു കൂടെ മുഖം കുനിച്ചു നടക്കുന്ന ഞാന്‍

"സൂരേട്ടന്‍ പേടിക്കേണ്ട സൂരേട്ടാ.... ആരെങ്കിലും ശത്രുക്കള്‍ ഒപ്പിച്ച പണിയാകൂന്നെ."
'നീ പോടാ ----- മോനെ. പേടിക്കേണ്ടത്രേ.... വീട്ടിലേക്കു പോണോ? അതോ ആത്മഹത്യ ചെയ്യണോ?'
വേണ്ട ഞാന്‍ പീഢിപ്പിച്ചു എന്ന് പറഞ്ഞ പെണ്ണിനെ ഒന്ന് കാണണം എന്ന് തോന്നി.
വീട്ടില്‍ ചെന്നപ്പോള്‍ മനസ്സിലായി കാര്യം സത്യം ആണ്. മേമക്ക് ഇപ്പോള്‍ വൈക്കത്താണ്‌ ചാര്‍ജ്.
(കാറ്റടിച്ചാല്‍് പറന്നു പോകുന്ന പെണ്‍കുട്ടികളെ ഒക്കെ തെരഞ്ഞു പിടിച്ചു പോലീസിലേക്ക് എടുക്കുന്ന സമയത്ത് മേമക്കും കിട്ടി ഒരവസരം.) മേമയാണ് വീട്ടില്‍് വിളിച്ചു പറഞ്ഞത്. അവിടെ പിടിച്ച ഒരു പെണ്ണ് എന്റെ പേര് പറഞ്ഞിട്ടുണ്ട് എന്ന്. നാളെ സ്റ്റേഷനില്‍ ചെല്ലണമത്രേ. എങ്ങനെയെക്കയോ അന്ന് ഞാന്‍ നേരം വെളുപ്പിച്ചു. പതിവ് പോലെ കോളേജിലേക്ക് എന്ന മട്ടില്‍ ബാഗ്‌ ഒക്കെ ആയി ഞാന്‍ ഇറങ്ങി. കുറച്ചു നടന്നതേയുള്ളൂ ദാ ശാന്ത ചേച്ചി സ്റ്റോറില്‍ പാല് കൊടുത്ത ശേഷം വരുന്നു.

"എങ്ങോട്ടാ കൊച്ചേ? ഇന്ന് താമസിച്ചു പോയല്ലോ? "
"ഓ ഒന്ന് വൈക്കം വരെ."
"ങ് ഹാ മനസ്സിലായി മനസ്സിലായി..."
എന്നിട്ട് ഒരു ചിരീം.
"തിരിച്ചറിയലിനു പോകിയേണല്ലേ? "
'ങ് ഹും ഇനി എന്തോന്ന് തിരിച്ചറിയാന്‍ ... കുലശേഖരമംഗലത്തുള്ള എല്ലാവരും എന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇനി ആര് അറിയാനാ.'
റോഡിനിരുവശവും ആളുകള്‍ വേലിക്കല്‍ നിന്ന് എന്നെ നോക്കി കുശുകുശുക്കുന്നത് പോലെയും പിന്നെ ചിരിക്കുന്നതായും എനിക്ക് തോന്നി.

സ്റ്റേഷനില്‍ ചെന്ന് ആദ്യം കണ്ട പോലീസ് വേഷത്തോട് ഞാന്‍ പറഞ്ഞു.

"ശ്രീലത മാഡത്തെ ഒന്ന് കാണണം."
"ആരാ? "
"ഞാന്‍ ഒരു പീഢനത്തെ കുറിച്ചറിയാന്‍ വന്നതാ. "
അയാള്‍ എന്നെ തുറിച്ചു നോക്കി.
"അല്ല. മാഡത്തിന്‍റെ കസിന്‍ ആണ്."
"ദാ നേരെ നടന്നിട്ട് ലെഫ്റ്റ്ലേക്ക് തിരിഞ്ഞാ മതി. "

ഞാന്‍ ഹൃദയത്തില്‍ ഒരു പെരുമ്പറയുമായി നേരെ നടന്നു ലെഫ്ടിലേക്ക് തിരിഞ്ഞു.
ഓഫീസിന്‍റെ വാതിക്കല്‍ ഒരു പെണ്‍കുട്ടി. പെണ്‍കുട്ടിയല്ല കുറച്ചു കൂടി നല്ല ഭാഷയില്‍ പറഞ്ഞാല്‍ ഒരു ചരക്ക്‌. ചരക്കിന്റെ മുഖത്തേക്ക് ഞാന്‍ നോക്കി '.... സൈറ.. വെടിസൈറ...'
എന്‍റെ ആത്മഗതം ഉറക്കെ ആയി പോയോ?
അതെ അവള്‍ കേട്ടു. സൈറയുടെ മുഖം പ്രഫുല്ലമായി.
'ഇവളാണോ ഞാന്‍ പീഢിപ്പിച്ചെന്നു പറഞ്ഞത്. ദുഷ്ടേ നീയെന്തിനാ എന്‍റെ പേര് മാത്രം പറഞ്ഞത്.
സ്കൂളില്‍ തിരിച്ചറിവില്ലാത്ത കാലത്ത് നടന്ന കാര്യങ്ങള്‍. അതിനെയാണോ ഇവള്‍ പീഢനം എന്ന് വ്യാഖ്യാനിച്ചത്. ദൈവമേ അങ്ങനെ ആണെങ്കില്‍ കുലശേഖരമംഗലം സ്കൂളില്‍ ഒരു കാലഘട്ടത്തില്‍ പഠിച്ച എല്ലാ ആണ്‍കുട്ടികളെയും പരേഡിനു വിളിക്കണ്ടേ? പിന്നെന്തേ എന്നെ മാത്രം. അല്ലെങ്കിലും പെണ്ണിന്‍റെ സമ്മതത്തോടെ ചെയ്യുന്ന കാര്യങ്ങള്‍ പീഢനത്തിന്‍റെ വകുപ്പില്‍പെടുത്തില്ല എന്നാണു ഞാന്‍ കേട്ടിരിക്കുന്നത്. ഒരു കച്ചിത്തുരുമ്പ് കിട്ടിയ സമാധാനം. പക്ഷേ പെട്ടെന്നോര്‍ത്തു അന്നവള്‍്ക്കു പ്രായ പൂര്‍ത്തിയായിട്ടില്ല. ദൈവമേ? എനിക്കും അന്ന് പ്രായപൂര്‍ത്തി ആയിരുന്നില്ലല്ലോ? എന്തെങ്കിലും ഇളവ് കിട്ടുമോ?
എന്നാലും എന്‍റെ സൈറേ ... (വെടി) സൈറേ എന്നോടിത് വേണമായിരുന്നോ?'

അവള്‍ എന്നെ നോക്കി ചിരിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
അപ്പോഴാണ്‌ ഒപ്പം നില്‍ക്കുന്ന ഒരു മെലിഞ്ഞ ഊശാം താടിക്കാരനെ ഞാന്‍ ശ്രദ്ധിക്കുന്നത്.
അല്പം വശപിശക് ആണെന്ന് തോന്നി.

"ഞാന്‍ സൂരജിനെ നോക്കി നോക്കി നിക്കിയേരുന്നു"
എന്നാലും എന്നോടിത് വേണമായിരുന്നോ?
"അതെയോ.. "
ബാക്കി പറയുന്നതിന് മുമ്പ് അകത്തു നിന്നും മേമയുടെ വിളി
"നിനക്കിവളെ അറിയുമോടാ? "
"അറീല്ലാം..."
"അറിയില്ലന്നോ? എന്നിട്ട് അവള്‍ അങ്ങനെയല്ലല്ലോ പറഞ്ഞത്? നീ അകത്തോട്ടു വന്നേ. "
"ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ കണ്ടിട്ടുണ്ട്. അല്ലാതെ വല്യ പരിചയം ഉണ്ടായിരുന്നില്ല. "
"വെറുതെ കിടന്നു ഉരുളേണ്ട. അവള്‍ എല്ലാം പറഞ്ഞു. "
'കര്‍ത്താവേ .. ഇനി ഞാന്‍ എങ്ങനെ ആള്‍ക്കാരുടെ മുഖത്ത് നോക്കും. '
എന്‍റെ മുഖത്ത് വളിച്ച ചിരി മാത്രം.
"നിങ്ങള്‍ സ്കൂളില്‍ വച്ച് വലിയ കൂട്ടുകാരായിരുന്നു എന്നും ... നീ കാരണമാ അവള്‍ SSLC ജയിച്ചതെന്നും ഒക്കെ പറഞ്ഞു. "

പകുതി ശ്വാസം നേരെ വീണു. പിന്നീട് മേമ കാര്യങ്ങള്‍ ഒക്കെ പറഞ്ഞു. അവരെ രണ്ടിനേം കടുത്തുരുത്തി ഒരു ലോഡ്ജില്‍ നിന്നും പിടി കൂടിയതാണ്. അവള്‍ക്കു ബന്ധുക്കളെ വിളിക്കാനായിട്ട്‌ ആരും ഇല്ല എന്ന് പറഞ്ഞു. ചെക്കന്‍ ഒരു വരത്തനാന്നു തോന്നുന്നു. അവര് കല്യാണം കഴിക്കാന്‍ പോകുവാന്നാ അവള്‍ പറയുന്നത്.

"പഠിച്ച കഥയൊക്കെ പറഞ്ഞപ്പോള്‍ നിന്‍റെ കാര്യം പറഞ്ഞു. അത് കൊണ്ടാ വിളിപ്പിച്ചത്. പഴയ കൂട്ടുകാരിയേ കാണാല്ലോ? ഒരു സസ്പെന്‍സ് ആയിക്കോട്ടെ എന്നു കരുതി."

അതെ സൈറയെ ഞാന്‍ നന്നായി അറിഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു.
അവള്‍ ആരെയും പ്രേമിക്കില്ല. അവളെ ആര്‍ക്കും പീഢിപ്പിക്കേണ്ട കാര്യവും ഇല്ല.

"മേമ എന്തിനാ ഇവരെയൊക്കെ പിടിച്ചു വെറുതെ പ് രാക്ക് വാങ്ങിക്കുന്നത്. എങ്ങനെയെങ്കിലും ഒക്കെ ജീവിച്ചു പൊക്കോട്ടെ എന്നേ. മേമക്ക് പിടിക്കാനാണെന്കില്‍് വേറെ എത്ര ജനങ്ങളെ ദ്രോഹിക്കുന്ന കേസ് ഉണ്ട്."

മേമ വേണ്ട രീതിയില്‍ കൈകാര്യം ചെയ്തോളാം, അവള്‍ക്കു കുഴപ്പം ഒന്നും ഉണ്ടാവില്ല എന്നുറപ്പ് കിട്ടുന്നത് വരെ ഞങ്ങള്‍ സംഭാഷണം തുടര്‍ന്നു.

പുറത്തു വന്നപ്പോള്‍ അവളെ വീണ്ടും കണ്ടു.

"ഇപ്പോള്‍ എന്തെടുക്കുവാ സൈറേ നീ? "
"കടയിലാ. കടുത്തുരുത്തി. ശോഭ textiles ഇല്‍"
"സുഖാണോ? "
"ഞങ്ങളൊക്കെ പാവങ്ങള്‍.. ഇങ്ങനെ ജീവിച്ചു പോകുന്നു... സൂരജേ ... ഇത് ബാല..."
"ആ... മേമ പറഞ്ഞു."
"ഒത്തിരി നന്ദി ഉണ്ട്. മാഡത്തിനോടും.. പിന്നെ സൂരജ് ഇവിടെ വരെ വന്നല്ലോ? ഞാന്‍ കരുതി വല്യ ആളായി കാണുമെന്നാ. എന്നെയൊക്കെ ഓര്‍ക്കുവോ എന്നും? "

പൊതുവേ സജലം എന്ന് തോന്നിക്കുന്ന അവളുടെ കണ്ണുകള്‍ നിറഞ്ഞു. ഒപ്പം ഷൌള്‍ മുടിക്ക് മുകളിലൂടെ ഇട്ടു അവള്‍ കണ്ണ് തുടച്ചു.
"സൈറ എന്തിനാ കരയുന്നെ? മേമയോടു ഞാന്‍ എല്ലാം പറഞ്ഞിട്ടുണ്ട്. മേമ വേണ്ട പോലെ ഒക്കെ ചെയ്യും. എനിക്ക് കുറച്ചു തിരക്കുണ്ട്‌. ഞാന്‍ ഇറങ്ങുവാ. "

തിരക്കഭിനയിച്ചു ഞാന്‍ അവിടെ നിന്നും പെട്ടെന്ന് ഇറങ്ങിയെങ്ങിലും സൈറയുടെ ഓര്‍മ്മകള്‍ എന്നേ വിട്ടു പിരിഞ്ഞില്ല. എറണാകുളത്തേക്കുള്ള യാത്രയിലുടനീളം അവളായിരുന്നു മനസ്സില്‍.
ഞങ്ങള്‍ ഏഴില്‍ പഠിക്കുമ്പോള്‍ എട്ടിലേക്ക് അവള്‍ എത്തി... സൈറ ബഷീര്‍...
സുന്ദരിയൊന്നും ആയിരുന്നില്ല. ഇരുണ്ട നിറവും ആവശ്യത്തിലേറെ വളര്‍ച്ചയെത്തിയ ശരീരവും എല്ലാ ആണ്‍കുട്ടികളെയും അല്പം ആകര്‍ഷിക്കുന്നതായിരുന്നു. പക്ഷേ അവള്‍ ആണുങ്ങളോടടുക്കാന്‍ പ്രകടിപ്പിച്ച താല്പര്യം അവളെ സ്കൂളിലും അത്യാവശ്യം സ്കൂളിനു പുറത്തും വളരെ കുപ്രസിദ്ധയാക്കി. ആദ്യത്തെ തവണ എട്ടില്‍ തോറ്റതോടെ അവള്‍ ഞങ്ങളോടോപ്പമായി. പിന്നെയും തോല്‍പ്പിച്ചാല്‍ അത് സ്കൂളിന്‍റെ പേരിനെ ബാധിക്കും എന്ന് കരുതിയാകും പിന്നീടവളെ തോല്‍പ്പിക്കാന്‍ ആരും മെനക്കെട്ടില്ല. പത്തു വരെ ഞാന്‍ വളരെ അകന്നു നിന്ന് മാത്രമേ അവളെ കണ്ടിട്ടുള്ളൂ. പത്തില്‍ വെച്ച് പഠിക്കാന്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ വിഭജിച്ച്‌ അവരെ ഓരോത്തര്‍ക്ക് നല്‍കി. എനിക്ക് കിട്ടിയവരുടെ കൊട്ടത്തില്‍ സൈറയും ഉണ്ടായിരുന്നു. പഠിക്കാന്‍ വിശാലമായ മൈതാനം ഉണ്ടായിരുന്ന സ്കൂള്‍ ആയിരുന്നു ഞങ്ങളുടേത്. രണ്ടു വശവും പാടം അതിര്‍ത്തി കെട്ടിയ സ്കൂള്‍ മൈതാനം പാടത്ത് നിന്നും കുറച്ചു ഉയരത്തിലായിരുന്നു. അതിരുകളില്‍ നിറയെ വാകമരങ്ങള്‍ ഉണ്ടായിരുന്നു. മഞ്ഞയും ചുവപ്പും വാകകള്‍.
മഞ്ഞ വാകകളുടെ ചുവടുകളിലാണ് മിക്കവാറും പരിശുദ്ധമായ പ്രണയങ്ങള്‍ തഴച്ചു വളര്‍ന്നിരുന്നത്. അതിന്‍റെ അപ്പുറം ചുവപ്പ് വാകകളും കുറുന്തോട്ടി കാടുകളും ആണ്. സൈറയെ അവിടെ ഞാന്‍ പല ആണ്‍കുട്ടികളോടൊപ്പം കണ്ടിട്ടുണ്ടായിരുന്നു. ഒരു സ്കൂള്‍ മൈതാനത്തിന്‍റെ ഉള്ളില്‍ നടക്കാവുന്ന എല്ലാ വിനോദങ്ങള്‍ക്കും ആ കുറുന്തോട്ടി കാടുകള്‍ സാക്ഷ് യം വഹിച്ചിരുന്നു.
പാഠങ്ങള്‍ പഠിപ്പിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നത് ആ മഞ്ഞ വാകച്ചുവടുകള്‍ ആയിരുന്നു.
അവിടെ വെച്ചാണ് അവള്‍ അവളുടെ കഥ പറയുന്നതും. രണ്ടു ഇത്തമാര്‍ ... കൊറച്ചു പൊട്ടി ആയ ഉമ്മ. വാപ്പച്ചി രണ്ടാമത് കെട്ടിയ സ്ത്രീ.. അങ്ങനെ അങ്ങനെ...

അവള്‍ എന്നും സ്നേഹത്തിനും പ്രേമത്തിനും എതിരായിരുന്നു. അവള്‍ക്കറിയില്ല അതെന്നു തോന്നി. ആണും പെണ്ണും തമ്മിലുള്ള ബന്ധം ശരീരത്തിന്‍റെ സുഖത്തിനു വേണ്ടി മാത്രമാണ് എന്നാണവളുടെ കാഴ്ച്ചപ്പാട്.
അവിടെ വച്ച് ഞാന്‍ അതിനെ ശക്തിയുക്തം എതിര്‍ത്തിരുന്നു. ആശാന്‍റെ "മാംസ നിബദ്ധമല്ല രാഗം" ഞാന്‍ അവളെ പഠിപ്പിച്ചതിനു കയ്യും കണക്കുമില്ല. അവള്‍ കേള്‍ക്കാനും ഇഷ്ടപ്പെട്ടിരുന്നു. ഒപ്പം അണ്ണന്‍ അന്ന് മലയാളം ബി. എ യ്ക്ക് പഠിയ്ക്കുന്ന സമയം ആണ്. അണ്ണന് ചണ്ഡാലഭിക്ഷുകി പഠിക്കാനുണ്ടായിരുന്നു. അതിലെ ചില വരികള്‍ എന്നെ വളരെയധികം സ്പര്‍ശിച്ചിരുന്നു. അതും ഞാന്‍ ചൊല്ലുമായിരുന്നു.
"
സ്നേഹത്തില്‍ നിന്നുദിക്കുന്നു - ലോകം
സ്നേഹത്താല്‍ വൃദ്ധി തേടുന്നു.
സ്നേഹം താന്‍ ശക്തി ജഗത്തില്‍ - സ്വയം
സ്നേഹം താന്‍ സൌന്ദര്യമാര്‍ക്കും
സ്നേഹം താന്‍ ജീവിതം ശ്രീമന്‍ - സ്നേഹ
വ്യാഹതി തന്നെ മരണം.
സ്നേഹം നരകത്തിന്‍ ദ്വീപില്‍ - സ്വര്‍ഗ്ഗ
ഗേഹം പണിയും പടുത്വം

"

പക്ഷേ ഗ്രീഷ്മത്തിന്‍റെ ഉതുംഗത്തില്‍ സൈറയുടെ അധരങ്ങളിലെ സ്നിഗ്ദ്ധതയില്‍ എന്‍റെ ആദര്‍ശങ്ങള്‍ക്കു ഞാന്‍ പരാജയം സമ്മതിക്കുമ്പോള്‍ ഞങ്ങളെ ആശ്ലേഷിക്കാന്‍ ചുവന്ന വാകപ്പുക്കളും ഉണ്ടായിരുന്നു.
അതിനു ശേഷം എന്‍റെ പ്രണയത്തിന്‍റെ ഗന്ധം ചെമ്പകത്തില്‍ നിന്നും കുടമുല്ല പൂക്കളിലേക്കും മാറി........


അവളെ ഞാന്‍ അവസാനം കണ്ടത് മാര്‍ക്ക്‌ ലിസ്റ്റ് വാങ്ങിക്കാന്‍ വന്നപ്പോള്‍ ആയിരുന്നു. അന്ന് കൊറേ നന്ദി പറഞ്ഞു. ഞാന്‍ കാരണമാത്രേ ജയിച്ചത്. പിന്നെ കുറച്ചു നാള്‍ കത്തുകളിലൂടെ ഞങ്ങളുടെ ബന്ധം തുടര്‍ന്നിരുന്നു. പിന്നെ തിരക്ക് നിറഞ്ഞ ജീവിതം.... ഒടുവില്‍ ഇന്നും കണ്ടു.

Saturday, June 20, 2009

ഡെന്നിസ്സിനെ പ്രണയിച്ച മാളു


പ്രിയപ്പെട്ട കൊച്ചിന്,

എനിക്ക് മനസ്സിലായി ഇപ്പോള്‍ നീ ഓര്‍ത്തത്‌ എന്താന്ന്‌? എനിക്കിപ്പോഴും ചിരി വരും ആ പഴയ കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍. സ്ക്കൂളില്‍ ചേര്‍ന്നപ്പോള്‍ മറ്റുള്ളവരുടെ മുമ്പില്‍ വച്ച് നിന്നെ കൊച്ചേന്നു വിളിച്ചപ്പോള്‍ നിനക്കുണ്ടായ ചമ്മല്‍. ഞാന്‍ വളരെ കഷ്ടപ്പെട്ടു കിട്ടാ അന്ന് അത് മാറ്റി സൂരജെന്നു വിളിക്കാന്‍. ഒരു പക്ഷേ അതിനേക്കാള്‍ ബുദ്ധിമുട്ട് അനുഭവിച്ചത് നീയാന്നു തോന്നുന്നു, മാളു എന്നതിന് പകരം സാരംഗി എന്ന് വിളിക്കാന്‍. പക്ഷേ പിന്നീടെപ്പോഴോ വീണ്ടും നീയെനിക്ക് കൊച്ചും ഞാന്‍ നിനക്ക് മാളുവുമായി. നിനക്ക് അവിടെ സുഖമാണോ എന്ന് ചോദിക്കേണ്ട കാര്യം ഇല്ല. നിന്നെ ഞാന്‍ ഫോണ്‍ ചെയ്തു കഴിഞ്ഞിട്ട് അധിക നേരം ആയില്ലല്ലോ? ഇപ്പോഴും എനിക്ക് അതാകാമായിരുന്നു. പക്ഷേ എനിക്കറിയാം നീ അതിനു സമ്മതിക്കൂല്ല എന്ന്. ഡെന്നിയെ പറ്റി ഞാന്‍ സംസാരിക്കുമെന്നു ഭയന്ന്. നീയും ഡെന്നിയുമായുള്ള സൌഹൃദത്തെ പറ്റി എനിക്കറിയാം. എങ്കിലും എന്നെ വേദനിപ്പിക്കാതിരിക്കാനാണ് ഞാന്‍ ഡെന്നിയെ പറ്റി സംസാരിക്കാന്‍ തുടങ്ങുമ്പോഴേ നീ വിഷയം മാറ്റുന്നതെന്നും എനിക്കറിയാം.

നിനക്കറിയ്യോ? കൊറേ കാലത്തിനു ശേഷം ഇന്ന് ഞാനിന്നൊരു രാഗവിസ്താരത്തിന് ശ്രമിച്ചു. മറ്റൊന്നുമല്ല നിന്‍റെയും എന്‍റെയും എക്കാലത്തെയും പ്രിയപ്പെട്ട നീലാംബരി: മനസ്സില്‍ പ്രണയം സൂക്ഷിക്കുന്നവരുടെ രാഗം. ഡെന്നി ഇഷ്ടപ്പെട്ടിരുന്നു, എന്‍റെ പാട്ട് കേക്കാന്‍. പക്ഷേ നീലാംബരിയാണോ ആനന്ദഭൈരവി ആണോ എന്നൊന്നും അവന്‍ ഒരിക്കലും ചിന്തിക്കൂല്ലായിരുന്നു. ഞാനെന്തിനാ ഇതൊക്കെ ഇപ്പോള്‍ നിന്നോടു പറയുന്നേ? ഇതൊക്കെ എനിക്കെന്ന പോലെ നിനക്കും അറിയാവുന്ന കാര്യങ്ങളാണല്ലോ? അധികനേരം എനിക്കതിനു കഴിഞ്ഞില്ല കിട്ടാ. എന്‍റെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങി. ഡെന്നിക്ക് എന്നെ ഇഷ്ടമല്ല എന്ന് പറഞ്ഞിട്ട് മൂന്നു വര്‍ഷം തികഞ്ഞു. എന്‍റെ ജീവിതത്തിലെ ഏറ്റവും വേദനിച്ച നിമിഷം. ഡെന്നിക്ക് വേണ്ടിയാണ് ഞാന്‍ എന്‍റെ ചേട്ടായിയുമായി ആദ്യമായി പിണങ്ങുന്നത്. ഞങ്ങളുടെ അച്ഛന്‍ ഞങ്ങളെ വിട്ടു പിരിഞ്ഞപ്പോള്‍ പോലും ഞാന്‍ ഇത്രയും സങ്കടപ്പെട്ടിട്ടില്ല. നിനക്കറിയാല്ലോ, ആത്മഹത്യ ചെയ്യുന്നവരെ പറ്റി വളരെ പുച്ഛത്തോടെ സംസാരിച്ചിരുന്ന മാളുവിനെ? ആ മാളു ആദ്യമായി അതിനെ പറ്റി അന്ന് ചിന്തിച്ചു. അവിടെ നിന്നും നീയെന്നെ കൈ പിടിച്ചുയര്‍ത്തി, ആത്മഹത്യ ചെയ്യുന്നവര്‍ അവരെ സ്നേഹിക്കുന്നവര്‍ക്ക് നല്‍ക്കുന്ന തീരാദുഃഖത്തെ കുറിച്ച് പറഞ്ഞു കൊണ്ട്. അല്ലെങ്കിലും കുട്ടിക്കാലം മുതല്‍ അത് അങ്ങനെ ആയിരുന്നൂല്ലോ? നീയെന്നെ സഹായിച്ചിട്ടുള്ള അവസരങ്ങള്‍ നിരവധി ആണ്. നീ പറയാറില്ലായിരുന്നോ, ഞാന്‍ എല്ലാ കാര്യവും എടുക്കുന്നത് ഒട്ടും ഗൌരവം ഇല്ലാതെ ആണെന്ന്. അതിനൊരു ഉദാഹരണവും പറഞ്ഞിരുന്നു. fourth semester ഇലെ unix ന്‍റെ എക്സാം. ഞാന്‍ പത്തു മിനിറ്റ് കൊണ്ട് എഴുതി തീര്‍ത്തു എല്ലാ ആണുങ്ങളെയും ഞെട്ടിച്ചു കൊണ്ട് മിസ്സിന്‍റെ കയ്യില്‍ കൊണ്ടെ പേപ്പര്‍ കൊടുത്ത കാര്യം. ഒപ്പം ആദ്യം മിസ്സിനെയും പിന്നെ ബാക്കിയുള്ളവരേയും പുച്ഛത്തോടെയുള്ള നോട്ടം. നോട്ടം വെറുതെയായില്ല.. വളരെ കാര്യമായി പൊട്ടുകയും ചെയ്തു. പക്ഷേ ഇവിടെ മാത്രം ഞാന്‍ ശരിക്കും തകര്‍ന്നു പോയി.

ഇപ്പോള്‍ എനിക്കും അത്ഭുതം തോന്നുന്നു. എന്താ നമുക്കിടയില്‍ പ്രണയം ഉണ്ടാകാഞ്ഞേ എന്ന്? പ്രേമിക്കുന്നത് ഞാനും ഡെന്നിയും തമ്മിലാണ്, നമ്മള്‍ തമ്മിലല്ല എന്നറിഞ്ഞപ്പോള്‍ നമ്മുടെ കൂട്ടുകാര്‍ക്കിടയില്‍ ഉണ്ടായ അതിശയം ഞാനിപ്പോഴും ഓര്‍ക്കുന്നു. ഇരുപത്തൊന്നു വര്‍ഷം ഒരുമിച്ചു വളര്‍ന്നിട്ടും ഉണ്ടാവാത്ത ആ വികാരം, വെറും ഒരു മാസം കൊണ്ട് ഒരാളോട് തോന്നുക എന്ന് പറഞ്ഞാല്‍ പലര്‍ക്കും അതിശയം തന്നെ ആയിരിക്കും. പക്ഷേ എനിക്കറിയാം നിനക്കതൊരിക്കലും അത്ഭുതം ആകൂല്ല എന്ന്. എന്തെന്നാല്‍ നീയും അറിയുന്നു, പ്രണയമെന്തെന്നു, എന്നെ പോലെ. ജീവിതത്തില്‍ അനുഭവിക്കാവുന്ന ഏറ്റവും വലിയ മാനസിക വേദന നഷ്ടപ്പെട്ട സ്നേഹത്തെ ഓര്‍ത്താവണം. ഒരു പക്ഷേ ഡെന്നിക്ക് അത് എന്നോടു ഉണ്ടായിരുന്നോ? ഇപ്പോള്‍ എനിക്ക് സംശയം തോന്നുന്നു. ഞാനായിരുന്നു ഡെന്നിയെ സ്നേഹിച്ചിരുന്നേ. അല്ലെങ്കില്‍ " മറ്റുള്ളവരെ മനസിലാക്കാന്‍ എനിക്ക് നന്നായി കഴിയും എന്നായിരുന്നു ഇത് വരെയുള്ള എന്‍റെ വിശ്വാസം " എന്ന് ഡെന്നി എന്നോടു പറയ്യോ? എന്നെ ഉറക്കത്തില്‍ പോലും ഈ വാക്കുകള്‍ വേദനിപ്പിച്ചിരുന്നു. എന്നെ ഇഷ്ടമല്ല എന്ന് പറഞ്ഞതിന് ശേഷവും വിളിക്കാന്‍ ഞാന്‍ പലതവണ ഒരുമ്പെട്ടതാണ്. പക്ഷേ അപ്പോഴെല്ലാം നീ പറഞ്ഞ പോലെ ഞാന്‍ ഓര്‍ക്കും ഡെന്നി എന്നോടു അവസാനമായി സംസാരിച്ച പരുഷവാക്കുകള്‍ ഏതെന്ന്. "പ്രേമിക്കുന്നവന്‍ കിടപ്പറയിലേക്ക് വിളിച്ചാല്‍ യാതൊരു സങ്കോചവും കൂടാതെ ചെല്ലുന്നവള്‍" അവിടെയാണോ ഡെന്നി എന്നെ മനസിലാക്കുന്നതില്‍ പരാജയപ്പെട്ടത്. എങ്കിലും ഡെന്നി ഉപയോഗിച്ച ഒരു വാക്കില്‍ ഞാന്‍ സന്തോഷിക്കുന്നു. 'പ്രേമിക്കുന്നവന്‍' അതിന്‍റെ ആഴം മാത്രമേ ഞാന്‍ അന്ന് നോക്കിയുള്ളൂ. ഡെന്നി കാണാതിരുന്നതും അത് മാത്രം. അതിനിയും സംഭവിക്കുമായിരിക്കും. എന്‍റെ പ്രേമം മാത്രമേ ഡെന്നി പറയുന്ന രീതിയില്‍ ഞാന്‍ സങ്കോചമില്ലാതെ വെളിപ്പെടുത്തിയിരുന്നുള്ളൂ... എന്നും. ഡെന്നി എന്നില്‍ തേടിയ അഗാധത സ്നേഹത്തിന്‍റെയല്ല എന്നും ഞാന്‍ ഇപ്പോള്‍ വേദനയോടെ അറിയുന്നു. എന്നെ സ്നേഹിച്ചിരുന്നവരില്‍ നീ മാത്രം ഇതിന്‍റെ പേരില്‍ എന്നെ കുറ്റപ്പെടുത്തിയില്ല എന്നും ഞാന്‍ നന്ദിയോടെ ഓര്‍ക്കുന്നു.

അടുത്തയാഴ്ച get together നു വരണോ വേണ്ടയോ എന്ന് തീരുമാനിച്ചില്ല. കഴിഞ്ഞ വര്‍ഷം ഡെന്നിയുടെ തൃശൂരുള്ള പുതിയ വീടിന്‍റെ വെഞ്ചരിപ്പിനു വിളിച്ചിരുന്നു. നീയുമുണ്ടായിരുന്നൂല്ലോ അല്ലേ? സ്നേഹം തുളുമ്പി നിന്നിരുന്ന സംഭാഷണങ്ങളില് നിന്നും വികാരരഹിതമായ ഉപചാരവാക്കുകളിലേക്കുള്ള ദൂരം വളരെ ചുരുങ്ങിയതാണ് എന്ന് ഞാന്‍ അന്ന് മനസിലാക്കി. പക്ഷേ അന്നും എനിക്ക് മനസ്സിലായി എന്‍റെ പ്രണയനിര്‍ഭരമായ കണ്ണുകളെ നേരിടാനുള്ള മനക്കരുത്ത് ഡെന്നി ഇനിയും നേടിയിട്ടില്ല എന്ന്. വല്ല വിധേനയും എന്നില്‍ നിന്നും ഒഴിയാന്‍ ശ്രമിക്കുന്നതും ഞാന്‍ അറിഞ്ഞു. എല്ലാത്തിനുമുപരി എനിക്ക് മനസിലാകാഞ്ഞ ഒരു നിസംഗതയും. അന്ന് ഡെന്നിയുടെ അമ്മച്ചിയുടെ കണ്ണുകളിലെ നിസഹായത കണ്ടപ്പോള്‍ എനിക്ക് സത്യത്തില്‍ സഹതാപം തോന്നി. സ്വന്തമായി പണം സമ്പാദിക്കാത്ത ഒരു സ്ത്രീയുടെ നിസ്സഹായവസ്ഥ. എത്ര സന്തോഷകരമായിരുന്നു ആ പഴയ കാലം, നീയോര്‍ക്കുന്നില്ലേ? M C A യ്ക്ക് ചേര്‍ന്ന ശേഷം ഉള്ള ആദ്യത്തെ ഈസ്റ്റര് ആഘോഷിക്കാന്‍ ഡെന്നി നമ്മളെ തൃശൂരേക്ക് ക്ഷണിച്ചത്. നീ അതൊരിക്കലും മറക്കൂല്ല. അന്ന് നീ പുളിശ്ശേരി മാത്രം കൂടിയല്ലേ ചോറുണ്ടത്. ഡെന്നിയുടെ അമ്മച്ചിയുടെ സ്നേഹവായ്പ് അന്ന് ഒത്തിരി അനുഭവിച്ചതാണ്. ആ സ്നേഹം അനുഭവിക്കാന്‍ ദൈവം അനുഗ്രഹിച്ചത് കരോളിനെ , ഡെന്നി കെട്ടാന്‍ പോകുന്ന കുട്ടിയെ, ആയിരിക്കും. വെഞ്ചരിപ്പിന്‍റെയന്നു നീയും ആ കുട്ടിയെ കണ്ടിരിക്കുമല്ലോ? ഒരു പൂച്ച കുട്ടിയെ പോലെ പാവം. എന്നെ പോലെ ഒന്നും അല്ല. ഡെന്നിക്ക് ഭയമായിരുന്നു. അപ്പച്ചനെയും ഏട്ടന്‍മാരെയും എല്ലാം. ധൈര്യമില്ലാത്തവര്‍ ഈപ്പണിക്ക് പോകരുത് അല്ലേ? നീ പറയും പോലെ. അല്ലെങ്കില്‍ നീ എപ്പോളും പറയാറുള്ള പോലെ നമ്മളൊക്കെ ഹൃദയം കൊണ്ട് ചിന്തിക്കുമ്പോള്‍ ഡെന്നി തല കൊണ്ട് ചിന്തിച്ചിരുന്നു. അത്രേയുള്ളൂ. എന്‍റെ അനിയത്തി... അമ്മ... ഇതൊക്കെ ഒരു ഭാരമായേക്കാം എന്ന് ഡെന്നി കരുതി കാണും. പിന്നെ നിയുമായുള്ള എന്‍റെ സൌഹൃദവും ചിലര്‍ കുത്തി വിഷവും ചേര്‍ന്നപ്പോള്‍ എല്ലാം പൂര്‍ത്തിയായി. ഞാന്‍ അഹങ്കരിച്ചിരുന്നു. ഞാന്‍ വളരെ practical ആണെന്ന്‌. പ്രേമനൈരാശ്യത്തില്‍ കഴിയുന്നവരോട് എനിക്ക് പുച്ഛവുമായിരുന്നു. ദൈവം എനിക്ക് അതിനു മറുപടി തന്നു. എന്നെ വേണ്ട എന്ന് പറഞ്ഞ ഒരാളെ കുറിച്ച് ഓര്‍ത്തു എന്തിനു ഞാന്‍ വേദനിക്കുന്നു എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇനി ആരോടെങ്കിലും എനിക്ക് പ്രണയം തോന്നുമോ? അറിയില്ല.

നമ്മള്‍ രണ്ടും കാല്പനികതയുടെ മനുഷ്യരൂപങ്ങളായിരുന്നു. ജൂണ്‍ മാസത്തിലെ കൊടും മഴയത്ത് ഒരു കുടക്കീഴില്‍ സ്ക്കൂളില്‍ പോകുന്ന കാലം തൊട്ടേ നമ്മള്‍ സ്വപ്നങ്ങളില്‍ ജീവിക്കുന്നവരായിരുന്നു. കോട്ടയത്തെ മലഞ്ചരുവുകളിലും ... ആലപ്പുഴയിലെ പഞ്ചാര മണലിലും .. പിന്നെ കൊച്ചിയിലെ കായലോരങ്ങളിലും അത് തുടര്‍ന്നു. ആദ്യമായാണ്‌ നമ്മള്‍ ഇത്രയും കാലം പിരിഞ്ഞിരിക്കുന്നത്. എന്തൊക്കെയോ നഷ്ടപ്പെട്ട പോലെ. സ്ക്കൂളില്‍ നീ ഒപ്പിക്കുന്ന കുരുത്തക്കേടുകളൊക്കെ ഞാന്‍ വള്ളി പുള്ളി വിടാതെ വീട്ടിലെത്തിക്കുന്നതും .. പിന്നെ പ്രീഡിഗ്രിക്ക് മിക്കവാറും എല്ലാ സമര ദിവസങ്ങളിലും മൂവാറ്റുപുഴയാറിന്‍റെ തീരങ്ങളിലൂടെയുള്ള കാല്‍നടയും ഒക്കെ. ഡിഗ്രീക്ക് നമ്മള്‍ തീര്‍ച്ചയായും കൂടുതല്‍ സംസാരിച്ചിരുന്നത് ബോട്ടില്‍ വച്ചായിരുന്നു അല്ലേ? m c a യ്ക്ക് എനിക്ക് നിന്നോടൊപ്പം ഉള്ള ഓര്‍മ്മകള്‍ അധികം ഇല്ല കിട്ടാ. നീ മനഃപൂര്‍വ്വം കുറച്ചു അകലം പാലിച്ചിരുന്നു എന്ന് തോന്നുന്നു. അതോ മറ്റുള്ള ഓര്‍മകളുടെ കൂടുതല്‍ കൊണ്ട് മറന്നതാണോ?

ഏതായാലും bangalorile ജോലി രാജി വച്ച് നാട്ടിലേക്ക് പോന്നത് നന്നായി എന്ന് തോന്നുന്നു. ഇവിടെ ഞാന്‍ സംസാരിക്കുന്നത് കമ്പ്യൂട്ടര്‍ നോട് മാത്രം അല്ലല്ലോ? കുട്ടികള്‍ ഉണ്ടല്ലോ? അവരോടൊപ്പം ഉള്ള സമയം എല്ലാം മറക്കാം. പിന്നെ അമ്മയെ നോക്കാം. കല്യാണത്തിന് ശേഷം ചേട്ടായി വളരെ സെല്‍ഫിഷ് ആയ പോലെ തോന്നുന്നു. അച്ചു ഇപ്പോള്‍ medicine ഫൈനല്‍ ഇയര്‍ ആണെന്ന് പോലും മറന്നു. ചേട്ടായിയെ എന്തിനു പറയുന്നു. ഞാന്‍ അതിനേക്കാള്‍ വലിയ കാര്യങ്ങള്‍ അല്ലേ ഒപ്പിച്ചത്? വീട്ടുകാര്‍ കല്യാണത്തിന് നിര്‍ബന്ധിക്കുണ്ട്. ഒരു ദിവസം എങ്കിലും ഡെന്നിയെ പറ്റി ആലോചിക്കാതെ കടന്നു പോയെങ്കില്‍ അതിനെ പറ്റി ചിന്തിക്കാമായിരുന്നു. ഛെ! എന്നാലും പ്രണയിക്കാതെ എന്തു കല്യാണം. കല്യാണത്തിന് ശേഷം അയാളോട് പ്രണയം തോന്നിയില്ലെങ്കിലോ? ജീവിതം കട്ടപ്പൊഹ!ഓര്‍ക്കുന്നില്ലേ മഴ സിനിമയില്‍, സംയുക്ത ഇങ്ങനെ പാട്ട് പാടി പ്രണയാതുരയായി നിക്കുമ്പോള്‍, ലാല്‍ ചോദിക്കുന്ന ചോദ്യം? നിന്‍റെ ഉള്ളിലെ കൃഷ്ണന്‍ ആരാണെന്ന്. ഏതായാലും അങ്ങനെ ഒന്നിന് ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്‍റെ ഹൃദയം കുറച്ചു ശാന്തമായെന്നു തോന്നുന്നു.
ഇനി ഞാന്‍ ഉറങ്ങട്ടെ.... നാളെ വിളിക്കാം.
സ്നേഹപൂര്‍വ്വം,
മാളു എന്ന സാരംഗി.

Wednesday, May 6, 2009

മേഘങ്ങളോടൊപ്പം .... ഇത്തിരി നേരം

കേവലം അഞ്ചക്ഷരങ്ങള്‍ക്ക് ജീവിതത്തില്‍ ഇത്രയും വലിയ ദുരന്തങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും എന്ന് പി എം വി ഒരിക്കലും ചിന്തിച്ചു കാണില്ല. മാല്‍്ഗുഡി ധാബയിലെ വെടിവട്ടങ്ങള്‍ക്കിടയിലാണ് പൊങ്കലിന് അവന്‍ വീട്ടില്‍ പോകുന്നുണ്ടെന്നും "നീ വരുന്നുണ്ടോ" എന്ന് ചോദിക്കുന്നതും. എന്നെ അറിയാവുന്ന ആരും ഉറക്കത്തില്‍ പോലും ചോദിക്കാത്ത ചോദ്യം, ബുദ്ധിയും വിവേചന ശക്തിയും ഉണ്ട് എന്ന് ഞാന്‍ കരുതുന്ന അവനില്‍ നിന്നും എങ്ങനെ വീണു എന്നെനിക്കറിയില്ല.

ഞാന്‍ അവനോടൊപ്പം വയനാട്ടിലേക്ക് തിരിക്കുന്നതിന്‍റെ തലേ ദിവസം വരെ അവനെ കൊണ്ട് ആവും വിധം അവന്‍ തോളിലേറ്റിയ പാമ്പിനെ ഇറക്കാന്‍ ശ്രമിച്ചിരുന്നു. ടിക്കറ്റ് ബുക്ക്‌ ചെയ്തിട്ടില്ലത്രേ.... ചെലപ്പോള്‍ വോള്‍വോ ആവില്ല... പുഷ് ബാക്ക് കിട്ടില്ല ... ഗത്യന്തരമില്ലാതെ, നിക്കേണ്ടി വരും എന്നുവരെ അവന്‍ പറഞ്ഞു നോക്കി. വയനാട് കാണുക എന്ന ആവശ്യം അവന്‍റെ അല്ലല്ലോ? എന്‍റെ അല്ലേ? പൊതുവേ മണ്ടനാനെങ്കിലും ഇവിടെ ഞാന്‍ തകര്‍ത്തഭിനയിച്ചു കളഞ്ഞു. അവന്‍ പറയുന്നതൊന്നും എനിക്ക് മനസിലാകുന്നില്ല. നടന്നാണേലും നമുക്ക് പോകാം എന്ന് ഞാനും. (ങ്ഹും.. മൂന്നു വര്‍ഷം മൂന്നു കിലോ മീറ്റര്‍ നടന്നും മൂന്ന് ബസും പിന്നെ വേമ്പനാട്ടു കായല്‍ കുറുകെ കടക്കാന്‍ ബോട്ടും. അങ്ങനെ നിഷ്കളങ്കമായ ആലപ്പുഴയില്‍ പഠിച്ച എന്നോടാ കളി, ബസ്സില്‍് നിക്കണം പോലും ) .
വയനാട്ടില്‍് ആന കണ്ടത്തില്‍ ഇറങ്ങുന്നുണ്ട് എന്ന പത്രവാര്‍ത്ത അവന്‍ എന്നെ കാണിച്ചു. പിന്നെ അത് അവന്‍റെ വീടിന്‍റെ തൊട്ടടുത്താണ് എന്നും സ്ഥാപിച്ചു. അവിടെയും ഞാന്‍ വലിയ മണ്ടനാണെന്ന് നടിച്ചു. എനിക്കൊന്നും മനസ്സിലാകില്ല (സ്കൂളിന്‍റെ അടുത്തുള്ള അമ്പലത്തില്‍ ഉത്സവം വരുമ്പോള്‍ ഞാന്‍ സ്കൂളില്‍ പോകാന്‍ മടിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. കാരണം എന്തെന്ന് ഊഹിക്കാമല്ലോ? ). അങ്ങനെ എന്നെ കൊണ്ടുപോകാതിരിക്കാനുള്ള പി എം വി യുടെ എല്ലാ അടവുകളും എന്‍റെ മുന്നില്‍ നിഷ്പ്രഭമായി.


സുല്‍ത്താന്‍ ബത്തേരിയില്‍ എത്തുന്നത്‌ വരെ ഞാന്‍ ഒന്നും പ്രത്യേകിച്ചു അറിയുന്നുണ്ടായിരുന്നില്ല. പാതി മയക്കത്തിലും, ഗാഢനിദ്രയിലും ഒക്കെ ആണ് അവിടെ എത്തിയത്. അവിടുന്നു അങ്ങോട്ട്‌ എനിക്ക് ഉറങ്ങാന്‍ പോയിട്ട് കണ്ണ് ചിമ്മാന്‍ പോലും സാധിക്കുന്നുണ്ടായിരുന്നില്ല. മൂന്ന് വര്‍ഷം ഒരുമിച്ചു പഠിച്ചിട്ടും അവന്‍ ഞങ്ങളെ ആരെയും അവന്‍റെ നാട് കാണിച്ചിട്ടില്ല. ആന, കടുവ എന്നൊക്കെ പറഞ്ഞ് അവന്‍ ഞങ്ങളെ പേടിപ്പിച്ചു. പക്ഷേ ബത്തേരിയില്‍ എത്തിയ നിമിഷം ഞാന്‍ ആ ചരിത്ര സത്യം കണ്ടെത്തി. അവന്‍ എന്തിനു ഞങ്ങളെ തടഞ്ഞു എന്ന്. സുന്ദരികള്‍ ... ബസ്സില്‍ നിന്നിറങ്ങുന്ന സുന്ദരികള്‍... ബസ്സില്‍ കയറുന്ന സുന്ദരികള്‍.. റോഡിലൂടെ നടക്കുന്ന സുന്ദരികള്‍... അങ്ങനെ ആകെ സൌന്ദര്യമയം (ഒരു പക്ഷേ ഞങ്ങളുടെ ആരുടെയെങ്കിലും ദൃഷ്ടി പതിഞ്ഞാല്‍ തന്നെ അവര്‍ കളങ്കപ്പെടുമെന്ന് അവന്‍ ചിന്തിച്ചു കാണും.). ഹമ്മേ .. വയനാട് എന്നാല്‍ കൊറെ കുറിച്ച്യരും കുറുമരും ഒക്കെ ഉള്ള നാട് മാത്രം ആണെന്നായിരുന്നു എന്‍റെ വിശ്വാസം. അവനെ കണ്ടപ്പോള്‍ ആ വിശ്വാസം ഉറപ്പിക്കുകയും ചെയ്തിരുന്നതാണ് (രൂപത്തിലല്ലെങ്കിലും സ്വഭാവത്തിലെങ്കിലും) . സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും മാനന്തവാടിയിലേക്കും അവിടെ നിന്നും അവന്‍റെ വീട്ടിലും എത്തി. ആ യാത്രയില്‍ ആണ് ആദിവാസികളെ ഞാന്‍ നേരിട്ട് ആദ്യമായി കാണുന്നത്. പിന്നെ ബസ്‌ യാത്രയുടെ സുഖം ഒരിക്കല്‍ കൂടി അനുഭവിക്കുന്നതും. എ സി ബസ്സില്‍ പുതച്ചു മൂടിയുള്ള യാത്രയേക്കാള്‍ എത്രയോ മനോഹരം ആണ് നാവില്‍ പൊടിയുടെ സ്വാദറിഞ്ഞു, സുഖ ശീതളമായ കാറ്റിനെ പുണര്‍ന്നു കൊണ്ട് പ്രൈവറ്റ് ബസ്സിലുള്ള യാത്ര.

പി എം വിയുടെ നാട്: പ്രശാന്തതയുടെ ഗ്രാമം. അവിടെ മനുഷ്യനിര്‍മിതമായ വസ്തുക്കള്‍ ഉണ്ടാക്കുന്ന യാതൊരു ശബ്ദവും ഇല്ലായിരുന്നു. അവന്‍റെ നാട്ടില്‍ തൊടിയല്ല ഉള്ളത്, പകരം ഇടതൂര്‍ന്നു വളരുന്ന ചെടികളും മരങ്ങളും. ഒരു ചെറിയ കാട് എന്ന് വേണമെങ്കില്‍ പറയാം. ഓറഞ്ച് മുന്തിരി അങ്ങനെ മിക്കവാറും എല്ലാ ഫലങ്ങളും ഞാന്‍ ഞെട്ടറ്റാതെ ഞാന്‍ അവിടെ കണ്ടു.




വള്ളിയൂര്‍ക്കാവ് ഉത്സവം ആയിരുന്നു അന്ന് വൈകുന്നേരം അജണ്ട. അവിടെയും കാണാമായിരുന്നു തെക്കും വടക്കും തമ്മിലുള്ള അന്തരം. ആനയും അമ്പാരിയും ഒന്നും കാണുന്നില്ല. വിശാലമായ മൈതാനം നിറയെ ജെയിന്റ്റ് വീല്‍, മരണക്കിണര്‍ തുടങ്ങിയ സാധനങ്ങള്‍.

തിരികെ പി എം വി യുടെ വീട്ടിലേക്കുള്ള മടക്കം. ഒപ്പം അവന്‍റെ കൂട്ടുകാരനും ഉണ്ട്. കൂട്ടുകാരന്‍റെ കൈവശം നല്ല പവര്‍ ഉള്ള ഒരു ടോര്‍ച്ച്‌ ഉണ്ട്.
'ഭാഗ്യം! ഇനി വല്ല പാമ്പിനെയും, അത് വളരെ ചെറുതായിരുന്നാല്‍ കൂടി, വളരെ അകലെ നിന്നെ കണ്ടു പിടിക്കാമല്ലോ? ' ഞാന്‍ ചിന്തിച്ചു.
"പാമ്പോ? ഇത് അതിനൊന്നും അല്ല. വല്ല ഒറ്റയാനും വഴിയില്‍ നിന്നാല്‍ തട്ടി വീഴാതിരിക്കാനാ. "മറുപടി എന്നെ അല്പം ഭയപ്പെടുത്തിയോ?
'ഒറ്റയാനോ? ഓ.. എന്നെ പറ്റിക്കുവായിരുക്കും.' അല്ല തീര്‍ച്ചയായും അല്ല.
പിന്നെ എങ്ങനെയെങ്കിലും വീടെത്തിയാല്‍ മതി എന്നായി ചിന്ത. കൂട്ടത്തില്‍ ഒറ്റയാന്‍ വന്നാല്‍ എങ്ങോട്ട് ഓടണം എന്ന് ഞാന്‍ ഇരു വശങ്ങളിലേക്കും നോക്കി കൊണ്ടിരുന്നു. അപ്പോഴാണ്‌ ചെറിയൊരു പ്രതിസന്ധി ഞാന്‍ കാണുന്നത്. എല്ലാ വേലികളും കമ്പി കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഓടി അകത്തു കയറാന്‍ വലിയ ബുദ്ധിമുട്ടാന്.
എനിക്ക് വീണ്ടും കൌതുകം. "ഇവിടെ എന്നാ കമ്പിക്കൊക്കെ ഇത്ര വിലക്കുറവാണോ? "
മറുപടി: "അത് കൊണ്ടൊന്നുമല്ല. അത് വൈദ്യുതി പ്രവഹിക്കുന്നതാണ്. ആന കയറാതിരിക്കാനാണ്". അവശേഷിക്കുന്ന ധൈര്യവും ചോര്‍ന്നോ എന്ന് സംശയം. ഒരാന വന്നാല്‍ പുറകോട്ടു ഓടാം. രണ്ടാന എങ്ങാനും പുറകിലും മുമ്പിലും നിന്ന് വന്നാല്‍, കഥ കഴിഞ്ഞത് തന്നെ. രണ്ടാന വരരുതേ എന്ന് മാത്രം പ്രാര്‍ഥിച്ചു കൊണ്ടു ഞാന്‍ അവശേഷിക്കുന്ന ദൂരം താണ്ടി.
അത്താഴത്തിന്‍റെ സമയം. കൈ കഴുകാന്‍ വെള്ളം തന്നു. ഞാന്‍ മര്യാദയുടെ മനുഷ്യ രൂപം ആയി മാറി. മുറ്റത്ത്‌ വെള്ളം വീഴിക്കാതെ ദൂരെ മാറി വേലിക്കല്‍ നിന്ന് കൈ കഴുകാന്‍ തുടങ്ങി. "മോനേ, ഇവിടെ പടിയില്‍ നിന്നു കഴുകിക്കോ. "'ഹോ! എന്തു സ്നേഹം ഉള്ള വീട്ടുകാര്‍. ' ഞാന്‍ ചിന്തിച്ചു. "ആന ഇറങ്ങിയിട്ടുണ്ടായിരുന്നു. ഇന്നലെ കണ്ടത്തില്‍ വന്നിരുന്നു." സ്നേഹ പ്രകടനത്തില്‍ മറഞ്ഞിരുന്ന സത്യം ഞാന്‍ മനസ്സിലാക്കിയത് അപ്പോഴാണ്‌. (പക്ഷേ പറയാതെ വയ്യ. എനിക്കവിടെ കിട്ടിയ സ്നേഹവും, ശ്രദ്ധയും, അവിടം വിടുമ്പോള്‍ എന്നില്‍ സുഖമുള്ള ഒരു നോവായി അത് അവശേഷിച്ചിരുന്നു. )

പിറ്റേ ദിവസം, ചെമ്പ്ര പീക്ക് ആണ് ഞങ്ങളുടെ ലക്‌ഷ്യം. ഞാനും പി എം വിയും പ്രശാന്തും കല്പറ്റയിലേക്കും അവിടെ നിന്നും ചെമ്പ്രയ്ക്കും യാത്രയായി. ഓട്ടോയില്‍ ചെമ്പ്ര പീക്കിന്‍റെ അടിവാരത്തിലേക്ക് നീങ്ങുമ്പോള്‍ തന്നെ പ്രകൃതിസൌന്ദര്യത്തിന്‍റെ ലാച്ഛനകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. തേയിലത്തോട്ടം, എവിടെയാണെങ്കിലും അത് അതിമനോഹരം ആണ്. ചെമ്പ്ര പീക്കിലേക്കുള്ള ട്രെക്കിംഗ് തുടങ്ങുന്നത് അവിടെ നിന്നാണ്. നേരം ഉച്ചയോടടുക്കുന്നു. മല കയറ്റം കുറച്ചു ബുദ്ധിമുട്ടായി തോന്നി, ആ വെയിലത്ത്‌. കുറച്ചു കൂടി നേരത്തെ കയറി തുടങ്ങാമായിരുന്നു. ഓരോ മല കാണുമ്പോഴും ഇതാണ് ഞങ്ങളുടെ ലക്‌ഷ്യം എന്ന് കരുതി ഞങ്ങള്‍ സമാധാനിച്ചിരുന്നു. അങ്ങനെ കയറി കയറി, എന്നെ വളരെ അധികം ആവേശ ഭരിതനാക്കാന്‍ തുടങ്ങിയ ആദ്യത്തെ താഴ്വരയിലെത്തി. അവിടെ ഒരു 'പ്രണയസരസ്സും' ഉണ്ടായിരുന്നു. ഏകദേശം ഹൃദയത്തിന്‍റെ ആകൃതിയില്‍.





പിന്നെ കയറ്റം ദുഷ്കരം ആയി തുടങ്ങുക ആയിരുന്നു. സൌന്ദര്യം കൂടാനും. അതെ ഉയരവും സൌന്ദര്യവും നേരനുപാതത്തില്‍ ആണ് (പ്രകൃതിയുടെ കാര്യത്തില്‍ മാത്രം) . പലപ്പോഴും എന്‍റെ കാലുകള്‍ക്കൊപ്പം കൈകളും പ്രവര്‍ത്തിക്കേണ്ടി വന്നു. കയറുന്ന വഴിയുടെ ഇരു വശവും നോക്കാന്‍ ഞാന്‍ ഭയപ്പെട്ടു. ആറു മാസം കൊണ്ട് ജിമ്മില്‍ ഓടി തീര്‍ക്കേണ്ട ഫാറ്റ് ഒറ്റ ദിവസം കൊണ്ട് കളഞ്ഞോ എന്നും സംശയം. ഇടയ്ക്ക് ഞാന്‍ വീട്ടുകാരെ പറ്റി ഓര്‍ത്തു. ബന്ധുക്കളെ പിന്നെ കൂട്ടുകാരെ ഒടുവില്‍ ബൂലോകത്തെയും. ബൂലോകത്തിന്‍റെ ഭാവി സാഹിത്യവാഗ്ദാനത്തിന്‍റെ ആത്മാവ് ചെമ്പ്രയുടെ താഴ്വാരങ്ങളിലൂടെ അലയണമോ എന്നും ഒരു വേള ചിന്തിച്ചു. അപ്പോഴാണ്‌ പെണ്‍വര്‍ഗ്ഗത്തിലെ ചിലര്‍ (ചോറ് നെറുകില്‍ കയറിയവര്‍ എന്ന് എന്‍റെ ഒരു കൊച്ചു സുഹൃത്തിന്‍റെ ഭാഷ്യം) വില്ല് പോലെ ദാ ഇറങ്ങി വരുന്നു. എന്‍റെ ഭയം എന്ന് നിങ്ങള്‍ കരുതിയ വികാരം അപകര്‍ഷത്താല്‍ എവിടെയോ പോയൊളിച്ചു. ഞാന്‍ ധീരവീരശൂരപരാക്രമിയായ് വീണ്ടും തപ്പി പിടിച്ചു കയറ്റം തുടങ്ങി. ഞങ്ങള്‍ എത്ര മലകള്‍ തരണം ചെയ്തു എന്നോര്‍ക്കുന്നില്ല. അവസാനത്തെ മലയാണിത്. അതിനു മുമ്പ് എന്‍റെ ശത്രുക്കളുടെ ഒരു ലിസ്റ്റ് തന്നെ ഞാനുണ്ടാക്കി. അവരോടെല്ലാം ഇവിടെ വന്നു ഇത് കാണണമെന്ന് ഞാന്‍ വളരെ ആവേശഭരിതനായി സംസാരിക്കുന്നത് പോലെ പറഞ്ഞ് ബോധിപ്പിച്ചു. എന്നിട്ട് പി എം വിയോടു പറഞ്ഞു തട്ടിപ്പോയാല്‍ ഇവിടെ വീണാണ് തട്ടിപ്പോയതെന്നു ആരോടും പറയരുത് എന്നും. മരിക്കുവാണെങ്കില്‍ നല്ല രീതിയില്‍ ഒരു ശത്രുസംഹാരപൂജ കൂടി നടത്തിയിട്ടാവാമല്ലോ അത്?

ഒടുവില്‍ ഞങ്ങള്‍ ചെമ്പ്രയുടെ ഉച്ചിയിലെത്തി. അതെ വയനാടിന്‍റെ നെറുകില്‍. സത്യത്തില്‍ അതായിരുന്നു യാത്രയുടെ തുടക്കം എന്ന് വേണമെങ്കില്‍ പറയാം.... വെയില്‍ മങ്ങി... മേഘങ്ങള്‍ ലാസ്യ വേഷം കെട്ടി തുടങ്ങി... ഇടിയുടെ നേരിയ താളം.... അതെ മഴയുടെ ആരംഭം ആണ്.... എനിക്ക് അത് സങ്കല്‍പ്പിക്കാന്‍ പോലുമാകുമായിരുന്നില്ല. ... പക്ഷേ അതായിരുന്നു സംഭവിച്ചത്...മഴ പെയ്തു തുടങ്ങി... ഞാന്‍ പ്രകൃതിയില്‍ ഇഷ്ടപ്പെടുന്ന കുറെ പ്രതിഭാസങ്ങളുടെ സമഞ്ജസസമ്മേളനം.... മഴ ... മേഘം ... കോട മഞ്ഞ്.. ഒപ്പം പച്ചപ്പാര്‍ന്ന മലനിരകള്‍.. എന്‍റെ ഭാഷ ഇവിടെ അപൂര്‍ണമാകുന്നു. ആ ദൃശ്യ ചാരുതയുടെ ചില ദ്വിമാന രൂപങ്ങള്‍ ഞാന്‍ ഇവിടെ ചേര്‍ക്കുന്നു.




മഴ കനത്താല്‍ പെട്ടെന്ന് താഴത്തെത്തിയേക്കും, അത് ചിലപ്പോള്‍ ഞങ്ങള്‍ ഉദ്ദേശിച്ച വഴിയിലൂടെ ആയില്ലെങ്കിലോ എന്ന് കരുതി ഞങ്ങള്‍ പതുക്കെ ഇറങ്ങി. എന്‍റെ ജീവിതത്തില്‍ ഇത്രയും കോള്‍മയിര്‍ കൊണ്ട സന്ദര്‍ഭങ്ങള്‍ അപൂര്‍വമാണ്. താഴെ പച്ചപ്പട്ടു പരവതാനി. അതിനുപരി കോടമഞ്ഞ്‌ വെള്ള വിരിച്ചിരിക്കുന്നു. ആകാശത്തിനു ഇരുണ്ട നീല നിറം. ഒപ്പം മഴയുടെ തന്ത്രീ നാദം. ആ ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിഞ്ഞില്ല. മഴ അത്ര കനത്തിരുന്നു.


താഴെ എത്തിയപ്പോള്‍ മഴ നന്നായി തോര്‍ന്നു. ആ സാനുക്കളിലെ ആര്‍ദ്രത എന്‍റെ മനസിലേക്കും വ്യാപിച്ചിരുന്നു. ഈ താഴ്വരകളുടെ ഭംഗി വിവരിക്കാന്‍ എന്‍റെ ഭാഷയേക്കാള്‍ എന്തു കൊണ്ടും മനോഹരം ഈ ചിത്രങ്ങള്‍ തന്നെ.



പിറ്റേ ദിവസത്തെ തിരുനെല്ലി യാത്രയോടും കൂടി എന്‍റെ വയനാട് യാത്രകള്‍ക്ക് ഞാന്‍ താല്‍ക്കാലിക വിരാമം നല്‍കുകയായിരുന്നു. ഇനിയും പോകണം. .... ഇടവപ്പാതി തകര്‍ത്തു പെയ്യുമ്പോള്‍ .... അല്ലെങ്കില്‍ ... ഒരു ശിശിരത്തിന്‍റെ പാതിയില്‍.

Saturday, February 28, 2009

ചില പ്രണയ നാടകങ്ങള്‍

എനിക്ക് മനസിലാവുന്നില്ല ഈ പെണ്‍കുട്ടികള്‍ക്കൊക്കെ എന്തുപറ്റി? ആണുങ്ങളെ പ്രേമിച്ചു വഞ്ചിക്കുക എന്ന ഉദ്ദേശത്തോടു കൂടി മാത്രം ജനിച്ചിരിക്കുകയായാണോ? ക്ഷമിക്കണം കേട്ടോ, എനിക്കറിയാം പ്രണയത്തില്‍ നൂറു ശതമാനം ആത്മാര്‍ഥത പുലര്‍ത്തുന്നവരുമുണ്ടെന്നു. തല്ക്കാലം അവരുടെ കാര്യം അവിടെ നില്‍ക്കട്ടെ. എന്റെ കൂട്ടുകാരുടെ കാര്യം വരുമ്പോള്‍ ഞാന്‍ അല്പം സ്വാര്‍ഥന്‍ ആകുന്നതില്‍ തെറ്റില്ലല്ലോ? ഇനി ഇങ്ങനെ പോസ്റ്റാന്‍ എന്നെ പ്രേരിപ്പിച്ച സാഹചര്യങ്ങളിലേക്ക് കടക്കട്ടെ.

എന്റെ കൂട്ടുകാരെ പ്രേമിച്ചു ചതിച്ച പെണ്‍കുട്ടികളുടെ എണ്ണം വിരലില്‍ എണ്ണാവുന്ന ഘട്ടവും കഴിഞ്ഞിരിക്കുന്നു. ഇനിയും ഇതെനിക്ക് നോക്കി കൊണ്ടിരിക്കാനാവില്ല. എന്റെ പെണ്‍ സുഹൃത്തുക്കളോട് ഞാന്‍ ചോദിച്ചു; എന്താ നിങ്ങള്‍ ഇങ്ങനെ എന്ന്? (സത്യത്തില്‍ പെണ്‍ സുഹൃത്ത് എന്ന പദം എനിക്ക് ഇഷ്ടം അല്ല കേട്ടോ. സുഹൃത്തുക്കള്‍ എപ്പോഴും സുഹൃത്തായിരിക്കണം. അതില്‍ ആണ്‍ പെണ്‍ ഭേദം കല്‍പ്പിക്കേണ്ട കാര്യം ഇല്ല). എന്റെ സുഹൃത്തായ പെണ്‍കുട്ടികളില്‍ നിന്നും എനിക്ക് വ്യക്തമായ ഒരു മറുപടി കിട്ടുന്നില്ല. അവര്‍ അങ്ങനെ ചെയ്തിട്ടില്ല അല്ലെങ്കില്‍ ആണുങ്ങള്‍ ചതിയന്മാരാണ് തുടങ്ങിയ എങ്ങും തൊടാത്ത മറുപടി തന്നു മുങ്ങി. അത് കൊണ്ടു ഇനി പെണ്‍ മന:ശാസ്ത്രത്തെ പറ്റി കൂടുതല്‍ അറിയാന്‍ വേണ്ടി ഇവിടെ പോസ്റ്റിയാലോ എന്ന് കരുതി.

അവര്‍ പ്രണയിക്കുകയായിരുന്നു. ലോകത്തിലെ ഒരു ശക്തിക്കും അവരുടെ പ്രണയത്തെ തകര്‍ക്കാനാവില്ല എന്ന് എല്ലാവര്ക്കും തോന്നുന്ന വിധത്തില്‍. പരസ്പരം സംസാരിക്കുമ്പോള്‍ അവനു അവളുടെ കണ്ണും അവള്‍ക്കു അവന്‍റെ കണ്ണും മാത്രമേ കാണാമായിരുന്നുള്ളൂ. തങ്ങള്ക്ക് ചുറ്റും ഒരു ലോകമുണ്ടെന്നു അവര്‍ അറിയുന്നില്ല എന്ന് തോന്നി. വളരെ പരിശുദ്ധമായ പ്രണയം!!! ഇതു ഒരു ഹൈ സ്കൂള്‍ ചാപല്യം ആണെന്ന് എനിക്ക് തോന്നിയില്ല. അവരുടെ സ്വപ്നങ്ങള്‍ ഒരു പുലരിക്കു മായ്ക്കാന്‍ ആവുമെന്നും ഞാന്‍ കരുതിയില്ല. കാരണം ഈ രണ്ടു കൂട്ടരും പഠിച്ചു, ജോലി നേടി, സ്വന്തം ജീവിതത്തെ കുറിച്ചു ചിന്തിക്കാന്‍ പ്രാപ്തരാണ്. പക്ഷെ ഒരു സുപ്രഭാതം മുതല്‍ പ്രണയിനിയുടെ സ്വഭാവം ആകെ മാറും... എന്തു പറ്റി? വീട്ടില്‍ പുതിയ കല്യാണാലോചന... വീട്ടുകാരെ ധിക്കരിക്കാന്‍ വയ്യ.. ഇന്നലെ വരെ ജീവന്റെ ജീവനായിരുന്ന ആളെ ഹൃദയത്തില്‍ നിന്നും മാറ്റി മറ്റൊരു ജീവന്‍ പ്രതിഷ്ഠിക്കുന്നു. സത്യമായിട്ടും ... എങ്ങനെ സാധിക്കുന്നു ഇത്? ജോലികിട്ടി സ്വന്തം കാലില്‍ നില്ക്കാന്‍ പ്രാപ്തരായ ഒരാള്‍ക്ക്‌ വീട്ടുകാരെ പറഞ്ഞു മനസിലാക്കാന്‍ സാധിക്കുന്നില്ല എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം അവര്ക്കു സ്വന്തമായി തീരുമാനം എടുക്കാനും അത് നടപ്പിലാക്കാനും കഴിയില്ല എന്നല്ലേ? അങ്ങനെയുള്ള ഒരു പെണ്‍കുട്ടി ജീവിത കാലം മുഴുവന്‍ താലി കെട്ടാന്‍ വേണ്ടി കഴുത്ത് കുനിക്കുന്ന ആളുടെ അടിമയായി തുടരുക തന്നെ ആണ് നല്ലത്. ഒരു പുരുഷന്‍ വീട്ടുകാര്‍ സമ്മതിക്കില്ല എന്ന പേരില്‍ പ്രണയിനിയെ ഉപേക്ഷിക്കുന്ന കഥ ഞാന്‍ കേള്‍ക്കാറില്ല, അഥവാ വളരെ ചുരുക്കം ആണ്. പക്ഷെ പെണ്‍കുട്ടികളുടെ മനസ് എങ്ങനെ ഇത്ര ചഞ്ചലം ആകുന്നു. നിങ്ങളെ സംബന്ധിച്ചിടത്തോളം പ്രേമം ഇത്ര ലാഘവമേറിയ വിഷയം ആണോ? ഒരു പക്ഷെ പുതിയ സാഹചര്യങ്ങളോടു പൊരുത്തപ്പെടാന്‍ ആണുങ്ങളെക്കാള്‍ വേഗം പെണ്‍കുട്ടികള്‍ക്ക് കഴിയുമായിരിക്കും.

ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു മറു വാദം ഉണ്ടായിരിക്കും. പ്രേമിച്ചു വഞ്ചിക്കുന്ന പെണ്ണുങ്ങളെക്കാള്‍ ഇവിടെ പ്രേമം നടിച്ചു ചതിക്കുന്ന ആണുങ്ങള്‍ ഉണ്ടെന്ന്. ഞാനും പ്രേമം നടിച്ചു ചതിക്കുന്ന ആണുങ്ങളെ കണ്ടിട്ടുണ്ട്. പക്ഷേ ആത്മാര്‍ത്ഥമായി പ്രണയിച്ചിട്ട് വഞ്ചിക്കുന്ന ആണുങ്ങളെ കണ്ടിട്ടില്ല. അങ്ങനെ പ്രേമം നടിക്കുന്നവരുടെ കെണിയില്‍ പെട്ട് ജീവിതം നശിപ്പിക്കുന്ന പെണ്‍കുട്ടികളോട് എനിക്ക് ഒന്നേ പറയാനുള്ളൂ. ഈ വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടികള്‍ക്ക് ഒരു പ്രത്യേകത ഉണ്ട്. അവര്ക്കു ചുറ്റുമുള്ള ലോകത്തിനു മൊത്തം അറിയാം അവന്‍ നിന്നെ ചതിക്കുമെന്ന്, പക്ഷേ അവള്‍ മാത്രം അത് മനസിലാക്കില്ല. ഒരു പുരുഷന്‍ സ്ത്രീയെ സ്പര്‍ശിക്കുമ്പോള്‍ അത് പ്രണയത്തോടെ ആണോ കാമത്തോടെ ആണോ അതോ സൌഹൃദത്തിന്റെ സ്നേഹ വായ്പോടെ ആണോ എന്ന് അവള്‍ക്കു ചുറ്റുമുള്ള ലോകം തിരിച്ചറിയുമ്പോള്‍, അവള്‍ക്കു മാത്രം അതിന് കഴിയുന്നില്ല എങ്കില്‍ അവള്‍ വളര്‍ന്ന സാഹചര്യം മാത്രമാണ് അതിന് ഉത്തരവാദി എന്ന് ഞാന്‍ കരുതുന്നു. ഇത്തരം സംഭവങ്ങള്‍ നമുക്ക് ചുറ്റും സുലഭമാണ്. ഇന്നലെ ഞാന്‍ നാട്ടിലേക്കു വരുമ്പോള്‍ എന്‍റെ അടുത്തു ഇരുന്നത് ഈ വര്‍ഗത്തിലുള്ള ഒരു കാമുകനായിരുന്നു. കാമുകിയുമായി മൊബൈല്‍ സല്ലാപത്തിലായിരുന്നു.
ഞാന്‍ ഡീസെന്‍റ് ആയിരുന്നു കേട്ടോ, അവര്‍ പറയുന്നത് ശ്രദ്ധിച്ചിരുന്നില്ല, അഥവാ ശ്രദ്ധിക്കുന്നില്ല എന്ന് നടിച്ചു കൊണ്ടിരുന്നു. "യാര്‍ തുംകോ പതാ ഹേ ?, മേം തുംകോ കിത്തനാ പ്യാര്‍ കര്‍ത്താ ഹേ? മുഝ് കോ തേരെ ബിനാ ജീ നഹി സക്തി. സോനേ കി സമയ് ഭീ മുഝ്കൊ തേരി യാദ് ആത്തി ഹേ." ഒരു മല്ലുവിന് വേണ്ട എല്ലാ ഉച്ചാരണ വൈകല്യങ്ങലോടും കൂടി അവന്‍ പഞ്ചാര തുടര്‍ന്നു. ഈ ഡയലോഗ് കേട്ട് കൊണ്ടു ഇവനോട് സംസാരിക്കുന്ന പെണ്‍കുട്ടിയോട് തീര്‍ച്ചയായും എനിക്ക് അപ്പോള്‍ സഹതാപം തോന്നി.

വീണ്ടും ഞാന്‍ എന്‍റെ പഴയ വിഷയത്തിലേക്ക് മടങ്ങട്ടെ: ആണിനെ വഞ്ചിക്കുന്ന പെണ്‍കുട്ടികള്‍! അവള്‍ക്കു അവനെ ഉപേക്ഷിക്കാന്‍ കാരണം എന്തൊക്കെ ഉണ്ട്? ജാതി... പണം ... പാരമ്പര്യം ... പിന്നെ അനിയത്തി ഉണ്ടെങ്കില്‍ അതും.. പഠിപ്പിച്ചു ജോലി വാങ്ങിതന്ന വീട്ടുകാരെ മറക്കണം എന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ വിവാഹം എന്നത് പ്രായപൂര്‍ത്തി ആയ ഒരാളെ സംബധിച്ചിടത്തോളം തികച്ചും സ്വതന്ത്രമായ ഒരു തീരുമാനം അല്ലേ? സ്വന്തം വീട്ടുകാരെ പറഞ്ഞു മനസിലാക്കാന്‍ എന്ത് കൊണ്ടു ഒരു പെണ്കുട്ടിക്കാവുന്നില്ല എന്ന് എനിക്ക് മനസിലാകുന്നില്ല. അതോ പുതിയ ഒരു ആണിനെ കാണുമ്പോള്‍ അവന്‍ ശാരീരികമായി ആല്ലെങ്കില്‍ മാനസികമായി അതുമല്ലെങ്കില്‍ പണം, സ്ഥാനം തുടങ്ങിയ കാര്യങ്ങളില്‍ സ്വന്തം കാമുകനേക്കാള്‍ കേമനാണെങ്കില്‍ അവള്‍ക്കു എല്ലാം മറക്കാന്‍ കഴിയുമോ?

ഒരു കാര്യം കൂടി ഞാന്‍ പറയട്ടെ. വീട്ടുകാരെയും ബന്ധുക്കളെയും ഒക്കെ എതിര്‍പ്പുകളെ അവഗണിച്ച് സ്വന്തം പ്രേമത്തിന് വേണ്ടി നിലകൊണ്ട ചില പെണ്‍കുട്ടികളും എന്‍റെ സൌഹൃദ ഗണത്തിലുണ്ട്. അവരോടു എനിക്ക് തികച്ചും ആരാധന ഉണ്ട്. അത് പൊതുവേ മിണ്ടാപൂച്ചകള്‍് എന്ന ഗണത്തില്‍ ഉള്പ്പെടുത്തിയിരുന്നവര്‍.

ഒരു താരതമ്യം കൂടി. പൊതുവേ ഇത് സംഭവിക്കുന്നത്‌ പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടിയവര്ക്കിടയിലാണെന്നു തോന്നുന്നു. എന്‍റെ നാട്ടിന്‍ പുറത്തു ഇപ്പോള്‍ പ്രേമ വിവാഹങ്ങളുടെ ഘോഷയാത്രയാണ്. ജാതിമതഭേതമന്യേ എല്ലാവരും വീട്ടുകാര്‍ അറിയാതെ(അതോ അറിഞ്ഞോ ) വിവാഹിതരാവുന്നു. ഇതൊന്നും വീട്ടുകാരെ ഒട്ടും ബാധിക്കുന്നില്ല എന്നതാണ് സമാധാനം. ഈയടുത്ത നാളില്‍ കല്യാണം നിശ്ചയിച്ച ഒരു പെണ്‍കുട്ടി കാമുകനോടൊപ്പം പുറപ്പെട്ടത്‌ കാര്യമാക്കാതെ വീടിന്റെ മോടി കൂട്ടല്‍ തുടര്‍ന്ന വീട്ടുകാരെയും ഞാന്‍ കണ്ടു.

ഒരു പക്ഷേ പ്രായോഗികമായി ചിന്തിക്കുമ്പോള്‍ ഇവിടെ ആര്‍ക്കും കുഴപ്പം ഒന്നും കണ്ടുപിടിക്കാന്‍ കഴിയില്ലായിരിക്കും. രണ്ടു മൂന്നു വര്ഷം കഴിയുമ്പോള്‍ അവനും എല്ലാം മറന്നേക്കും, പുതിയൊരു ജീവിതം ആരംഭിച്ചേക്കും. അങ്ങനെ ചിന്തിക്കുമ്പോള്‍ പ്രണയിക്കുന്നതും പിന്നെ ഇഷ്ടമല്ല എന്ന് തോന്നുമ്പോള്‍ ഉപേക്ഷിക്കുന്നതും തെറ്റായ ഒരു കാര്യമാണെന്ന് ഞാന്‍ കരുതുന്നില്ല, അത് ഇവരിലൊരാള്‍്ക്ക് ശാരീരികമായോ ധനപരമായോ നഷ്ടമൊന്നും വരുത്തുന്നില്ല എങ്കില്‍. മറ്റൊരാളെ മാനസികമായി വേദനിപ്പിക്കുന്നത് തെറ്റാണു എന്ന് ഞാന്‍ കരുതുന്നില്ല. അത് വേദനിക്കപ്പെടുന്ന ആളുടെ ഒരു ന്യൂനത മാത്രമാണ്. ഇതൊക്കെ എനിക്കും പറയാന്‍ എളുപ്പമാണ്. ഞാന്‍ പറഞ്ഞില്ലേ എന്റെ കൂട്ടുകാരുടെ കാര്യം വരുമ്പോള്‍ ഞാനും അല്പം സ്വാര്‍ഥന്‍് ആയി പോകുമെന്ന്. അവര്‍ വേദനിക്കുന്നു. പലരും ആത്മഹത്യയുടെയും വിഷാദ രോഗത്തിന്‍റെയും അരികിലൂടെ നടന്നു ജീവിതത്തിലേക്ക് മടങ്ങുന്നു.

ഇനി അറിയാവുന്ന ആരെങ്കിലും പറയൂ .... എന്താ ഈ പെണ്കുട്യോളൊക്കെ ഇങ്ങനെ? ഇനിയെന്കിലും ചില മുന്‍്കരുതല്‍് എടുക്കാമല്ലോ? എന്‍റെ കൂട്ടുകാരുടെ കാര്യത്തില്‍ ... അല്ലെങ്കില്‍ ചിലപ്പോള്‍ എന്റെ കാര്യത്തില്‍ ...


സമര്‍പ്പണം :
എന്‍റെ ഇതുവരെ സഫലമാവാത്ത പ്രണയത്തിനായ്‌, മാര്‍ച്ചിന്റെ ചൂടില്‍ വഴിയോരങ്ങളില്‍ പീത വര്‍ണം കൊണ്ട് ചിത്രം വരയ്ക്കുന്ന, പ്രണയിതാക്കളുടെ ഏറ്റവും അടുത്ത സുഹൃത്ത് ആയ(ആയിരുന്ന) വാക മരങ്ങള്‍ക്കായി