Sunday, November 30, 2008

ഒരു ബട്ടന്‍റെ ജീവചരിത്രം

ഇരുപതു വര്‍ഷത്തെ നീണ്ട വിദ്യാഭ്യാസ ജീവിതത്തിനു ശേഷം ഞാനും അങ്ങനെ ജോലിയില്‍ പ്രവേശിച്ചു. ആറു വര്‍ഷം ഞാന്‍ കമ്പ്യൂട്ടറില്‍ പഠിച്ച തിയറികളെല്ലാം ഒറ്റ ദിവസം കൊണ്ടു മാനേജരെയും ടീം ലീഡിനെയും കാട്ടി അദ്ഭുത പെടുത്തും എന്ന ആവേശത്തിലായിരുന്നു ആ പ്രവേശനം. മാത്രമല്ല അതിനുള്ള സുവര്ണാവസരവും കൈവന്നിരിക്കുന്നു. ദാ പിടിച്ചോ എന്നും പറഞ്ഞു ഒരു പ്രൊജക്റ്റ്‌. നൂറ്റി ഇരുപതു പേജുള്ള ഒരു വേര്‍ഡ്‌ ഡോകുമെന്റിന്റെ രൂപത്തിലാണ് ഞാന്‍ ആറ്റ് നോറ്റ് കാത്തിരുന്ന എന്‍റെ പ്രൊജക്റ്റ്‌ എന്‍റെ മുന്നില്‍ പ്രത്യക്ഷപെട്ടത്. ഞാന്‍ വളരെ ആഗ്രഹിച്ചിരുന്നെന്കിലും എന്‍റെ ആഗ്രഹം ഒരു പത്തു മുപ്പതു പേജിനു വേണ്ടി മാത്രമെ ഉള്ളായിരുന്നൂ. പക്ഷെ എന്ത് ചെയ്യാം. കുഴപ്പമില്ല ആറുമാസം സമയം ഉണ്ടത്രേ. പിന്നീടുള്ള ദിവസങ്ങള്‍ ഗംഭീരമായ മീറ്റി്ങ്ങുകള്‍് ആയിരുന്നു. US ഇലെ ബിസിനസ്സ് analyst കളാണത്രേ cleint നു ഇത്രേം വല്യ requirement ഉണ്ടെന്നു കണ്ടെത്തിയത്. എന്ന് മാത്രമല്ല ഇതു implement ചെയ്താല്‍ അവര്ക്കു കോടി കണക്കിന് രൂപയുടെ ലാഭവും ഉണ്ടാവുമത്രേ. അവര്‍ എല്ലാ ദിവസവും ഞങ്ങളെ എന്തൊക്കെ ചെയ്യണം എന്ന് പഠിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. ഉള്ളത് പറയാമല്ലോ, ആദ്യം പറയുന്ന Hi പിന്നെ ഒടുവില്‍ Thanks ഇതിനപ്പുറം അവര്‍ പറയുന്ന യോതോന്നും എനിക്ക് മനസിലായില്ല. എന്കിലും എന്‍റെ ആദ്യത്തെ പ്രൊജക്റ്റ്‌ അല്ലേ, ഞാന്‍ ഡോക്യുമെന്റ് വായിച്ചു, വീണ്ടും വായിച്ചു, വീണ്ടും വീണ്ടും വായിച്ചു. ഒടുവില്‍ കണ്ടെത്തി അവര്‍ക്ക് വേണ്ടത് എന്താണ് എന്ന്. ദാ ഇതു പോലെ ഒരു ബട്ടണ്‍. അന്നാണ് നിരാശ എന്നാല്‍ എന്തെന്ന് ഞാന്‍ ആദ്യമായി അറിയുന്നത്. ആറു വര്‍ഷമായി ഞാന്‍ പഠിച്ച progromming ... എല്ലാം കൂടി എന്റെ ചുറ്റും എന്നെ കൊഞ്ഞനം കുത്തി കാണിക്കുന്നത് പോലെ തോന്നി. ദിത്രേം പോന്ന ആശു പോലത്തെ ഈ ബട്ടണ്‍ ഉണ്ടാക്കാനാണോ ഞാന്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയത്. പിന്നീടുള്ള ദിവസങ്ങള്‍ സ്റ്റാറ്റസ് നല്‍കലായിരുന്നു. ഓരോ ദിവസവും ഞാന്‍ എന്‍റെ പ്രൊജക്റ്റിന്റെ എത്ര ശതമാനം കമ്പ്ലീറ്റ്‌ ആയി എന്ന് മാനേജര്‍ അന്വേഷിച്ചു കൊണ്ടിരിക്കും. ഞാന്‍ നല്കും. 10%, 13%, 26% അങ്ങനെ.... പക്ഷെ എന്‍റെ റേഡിയോ ബട്ടണ്‍ പല കഷണങ്ങളായി മുറിച്ചു ഓരോ ദിവസവും ഓരോ ഭാഗം പിടിപ്പിച്ചാല്‍ പോലും എന്‍റെ സ്റ്റാറ്റസ് നല്‍കലിന്റെ ഏഴയലത്തു വരില്ലായിരുന്നു. പണി ഒന്നും ചെയ്തില്ലെന്കിലും സ്റ്റാറ്റസ് നല്‍കണം അല്ലോ? പിന്നീടുള്ള ദിവസങ്ങള്‍ ഞാന്‍ ഗൂഗിളിനു വേണ്ടി സമര്‍പ്പിക്കുക യായിരുന്നു. എന്‍റെ മാനേജര്‍ക്ക് സ്റ്റാറ്റസ് മാത്രം മതിയായിരുന്നു. ഞാന്‍ gtalkil കയറുന്നുണ്ടോ ഞാന്‍ ഓര്‍കുട്ടില്‍ കയറുന്നുണ്ടോ എന്ന് ഒളിഞ്ഞു നോക്കാനൊന്നും അദേഹം മെനക്കെട്ടില്ല. പക്ഷെ ഇടയ്ക്ക് ഞാന്‍ ക്ലൈന്‍റ്റുമായി വളരെ dedicated ആയി മാറും. അപ്പോള്‍ എന്‍റെ ആദ്യ ബട്ടനെ എങ്ങനെയെങ്കിലും സുന്ദരിയാക്കാമോ എന്നും ഞാന്‍ ചിന്തിക്കും. പല ഐഡിയകള്‍ വന്നു. ബട്ടണ് ചുറ്റും നല്ല ഒരു കളര്‍ കൊടുക്കുക. അല്ലെങ്കില്‍ ബട്ടണ്‍ അല്പം തള്ളി നില്ക്കുന്ന പോലെ തോന്നിപ്പിക്കുക. അങ്ങനെ ആലോചിച്ചപ്പോള്‍ ആ ബട്ടന്റെ ജീവിതത്തെ കുറിച്ചു ഞാന്‍ അറിയാതെ ആലോചിച്ചു വളരെ ഫിലോസ്സഫിക് ആയി. ഞാന്‍ ഉള്‍പ്പടെ പത്തു പേരുടെ ചോറാണ് അത്. എനിക്കും ആറുമാസം കൊണ്ടു അത് ഏകദേശം ഒന്നര ലക്ഷം അത് തരും. ബാക്കി ഉള്ള എല്ലാവരും എന്നേക്കാള്‍ സീനിയര്‍ ആണ്. അങ്ങനെ ആണെന്കില്‍ ഒരു റേഡിയോ ബട്ടണ്‍ ഫാക്ടറി തന്നെ തുടങ്ങിയാലോ എന്ന് ഞാന്‍ ആലോചിച്ചു.......സമയം പോയതറിഞ്ഞില്ല....... അത് ഞങ്ങളുടെ ആജന്മ വൈരികളായ റെസ്ടിങ്ങുകാര്‍ ടെസ്റ്റ് ചെയ്തു പിന്നെ client ന്റെ ഊഴം ആണ്. അങ്ങനെ User acceptance ടെസ്റ്റ്‌ പൂജ്യം diffect ഓടെ എന്‍റെ പ്രൊജക്റ്റി client നു കൈമാറി. ഞാന്‍ ഇത്രയൊക്കെ ശ്രമിച്ചാലും അതിന്റെ ആകൃതി മാറ്റുക അതിനെ മാറ്റി പ്രതിഷ്ഠിക്കുക എന്ന കുനഷ്ടുകളൊന്നും നടക്കില്ലായിരുന്നു. ഇതൊക്ക client നുണ്ടോ മനസിലാകുന്നു. അവര്‍ വളരെ ഹാപ്പി. പിന്നെ അനുമോദനം ... അംഗീകാരം ... പ്രൊജക്റ്റ്‌ success ആയതിന്‍റെ പാര്‍ടി ഔടിംഗ് ...
അപ്പോഴേക്കും ഫെബ്രുവരി ആയി. ഇനി അടുത്ത പ്രൊജക്റ്റ്‌ വരണം. അല്ലെങ്ങില്‍ ഞങ്ങള്‍ പട്ടിണിയില്‍ ആകും. അതിനല്ലേ നമ്മുടെ ബിസിനസ്സ് അനലിസ്റ്റുകള്‍് അവിടെ ഉള്ളത്. അവര്‍ ഒന്നിന് പകരം രണ്ട്‌ പ്രൊജക്റ്റ്‌ ആണ് ഞങ്ങള്‍ക്ക് വേണ്ടി ഇത്തവണ കണ്ടു പിടിച്ചത്.
1. പുതിയ ഏതോ ഒരു സ്ക്രീന്‍ ഉണ്ടാക്കുന്നു. ആ പ്രൊജെക്ടില് ഞാനും ഉണ്ടായിരിക്കും.
2. എന്‍റെ കഴിഞ്ഞ പ്രൊജെക്ടില് ഞാന്‍ ഉണ്ടാക്കി കൊടുത്ത ദീ സാധനം അവിടെ നിന്നും കളയുക. ആ പ്രൊജെക്ടില് ഞാന്‍ ഇല്ലായിരിക്കും.

Saturday, September 27, 2008

ഞാന്‍ കണ്ട ഇലവീഴാപൂഞ്ചിറ

മനസ്സിനെ ആര്‍ദ്രമാക്കുന്ന പുഴ






പേരിനെ അന്വര്‍ഥമാക്കുന്ന ഇലവീഴാപൂഞ്ചിറ







മനസ്സിലെ കാറിനെ മായ്ക്കുന്ന മാനത്തെ കാറ്






സൗഹൃദത്തിന്‍റെ ഒരിക്കലും അവസാനിക്കാത്ത പാതകളിലൂടെ






മേഘങ്ങള്‍ മഞ്ഞിനെ പുല്‍കുമ്പോള്‍








മഴയുടെ അവാച്യ ഭംഗി











Saturday, September 20, 2008

"എനിക്കും 'വെള്ളവടിക്കണം'"

എന്‍റെ ഏകാന്ത വാസം തുടങ്ങിയതിനു ശേഷം ഇതുവരെ ഞാന്‍ ആഗ്രഹിച്ചിട്ടില്ലാത്ത ഒരു കാര്യത്തിനു വേണ്ടി മനസില്‍ ഭയങ്കര അഭിവാച്ഛ ആണ്. മറ്റൊന്നും അല്ല. 'വെള്ളവടിക്കണം' എന്ന് അതി ഭീമമായ ഒരു ത്വര. ഞാന്‍ പറയുന്നതു വെള്ളമടിക്കുക എന്നല്ല എന്നും വെള്ളവടിക്കുക എന്നാണെന്ന് കണ്ടെത്തിയത് എന്‍റെ എം സി എ സഹപാഠി ആണ്. 'സ്നേഹത്തിന്‍റെ പര്യായം' എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരുത്തന്‍. പക്ഷെ ഒരു കുഴപ്പം മാത്രം സ്നേഹം കൂടിയാല്‍ ശരീരത്ത് നിന്നും മാംസം കടിച്ചു തിന്നുന്ന തികഞ്ഞ മാംസഭുക്കായി മാറും കക്ഷി. 'വെള്ളവടിക്കുക' മാത്രം അല്ല ഞാന്‍ 'മ' ഉപയോഗിക്കേണ്ട പല സ്ഥലത്തും 'വ' ആണ് ഉപയോഗിക്കുന്നത് എന്നും അവന്‍ കണ്ടെത്തി. അത് പോട്ടെ പ്രശ്നം വേറെ ആണ്. എനിക്ക് വെള്ളവടിക്കണം. പക്ഷെ ചില പ്രതിബന്ധങ്ങള്‍ ഉണ്ട്. എനിക്ക് ഇപ്പോള്‍ ഇവിടെ ചോദിയ്ക്കാന്‍ ആരും ഇല്ല. ഞാന്‍ പറഞ്ഞല്ലോ, ഇപ്പോള്‍ ഞാന്‍ ഏകാന്ത വാസത്തിലാണ്. ഞാന്‍, എനിക്ക് വെള്ളവടിക്കണം എന്ന ആഗ്രഹത്തിലേക്ക് നയിച്ച സാഹചര്യങ്ങളും, പിന്നെ അത് നടപ്പിലാക്കുന്നതിനുള്ള പ്രതിബന്ധങ്ങളും വിവരിക്കാം. നിങ്ങള്‍ ആരെങ്കിലും ഒരു മറുപടി തന്നു സഹായിക്കും എന്ന് കരുതുന്നു.
സാഹചര്യങ്ങള്‍
1. ഞാന്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ് താമസം. ജീവിതത്തില്‍ ആദ്യമായാണ് ഒറ്റയ്ക്കുള്ള താമസം ആസ്വദിക്കുന്നത്.

2. ഇത്രയും നാള്‍ ഞാന്‍ എന്ത് കൊണ്ടു മദ്യപിച്ചില്ല എന്ന ചോദ്യത്തിന് എന്‍റെ കയ്യില്‍ വ്യക്തമായ ഉത്തരം ഇല്ല. 'വെള്ളവടിക്കണം' എന്ന് തോന്നിയിട്ടില്ല. 'മദ്യപാനന്‍' മാരുടെ സമൂഹത്തോടൊപ്പം എന്‍റെ എം സി ഇ പഠനം പൂര്‍ത്തിയാക്കി എങ്കിലും അന്നൊന്നും തോന്നാതിരുന്ന ആഗ്രഹം ഇപ്പോള്‍ ആണ് തോന്നുന്നത്. ഒരു പക്ഷേ വീട്ടുകാരോടുള്ള പ്രതിപത്തി ആയിരുന്നിരിക്കാം. അവര്‍ പഠിപ്പിക്കാന്‍ തന്നെ വളരെ കഷ്ടപ്പെടുന്നു. അതിന്‍റെ കൂടെ ഞാന്‍ ഇങ്ങനെയും പൈസ ചെലവഴിച്ചു അവരെ സഹായിക്കണോ? എന്നാല്‍ ഇപ്പോള്‍ സ്ഥിതി അങ്ങനെ അല്ല. സ്വന്തമായി സോഫ്റ്റ്‌വെയര്‍ സൃഷ്ടിച്ചു പൈസ സമ്പാദിക്കുന്നു. അതില്‍ നിന്നും കുറച്ചു വെള്ളവടിക്കുന്നതിലേക്ക് വേണ്ടി നീക്കി വെക്കുന്നതില്‍ തെറ്റുണ്ടോ? അതും ഒരു കാമുകി പോലും ഇല്ലാത്ത ഇപ്പോഴത്തെ ജീവിതത്തില്‍? കാമുകിയുടെ കാര്യം പറഞ്ഞപ്പോള്‍ ആണ് മറ്റൊരു കാര്യം ഓര്‍ത്തത്‌. "സത്യം" പുതിയ ജോലിക്കാരെ തേടി നമ്മുടെ നാട്ടില്‍ എത്തിയപ്പോള്‍ അവര്‍ പൊതു ചര്‍ച്ചക്ക് നല്കിയ വിഷയം ഇതായിരുന്നു. കാമുകി അല്ലെങ്കില്‍ മദ്യം ഏതാണ്‌ കൂടുതല്‍ ഉചിതം? എന്‍റെ 'മഹാനായ ഒരു സുഹൃത്ത്' അതില്‍ മദ്യത്തിനു വേണ്ടി ശക്തിയുക്തം വാദിച്ചു. വാദിച്ചു എന്നല്ല ഏകനായി പൊരുതി എന്നാണ് പറയേണ്ടത്. ഇത്തരം സുഹൃത്തുക്കളുടെ ഇടയില്‍ ഞാന്‍ മാത്രം തല തിരിഞ്ഞു പോയോ എന്ന് എനിക്ക് ഒരു ചെറിയ സംശയം. അത് കൊണ്ടു തല നേരെ ആക്കാന്‍ ഇപ്പോഴും സമയം ഉണ്ടെന്നു ഞാന്‍ വിശ്വസിച്ചു തുടങ്ങി (പക്ഷേ ആ ജി ഡി യില്‍ എന്‍റെ സുഹൃത്തിനെ മാത്രം അവര്‍ നിഷ്കരുണം പുറത്താക്കി എന്നതും ചരിത്രം. അതും 'സംസാരിച്ചു അവനോടു ജയിക്കാന്‍ ഈ ഭൂലോകത്ത് തന്നെ ആരും ഇല്ല' എന്ന ഞാന്‍ ഉള്‍പ്പെടുന്ന ഞങ്ങളുടെ ക്ലാസ്സിന്‍റെ വിശ്വാസത്തെ കാറ്റില്‍ പറത്തികൊണ്ട്.)
3. മൂന്നാമത്തേത് വളരെ സ്ട്രോങ്ങ്‌ ആയ കാരണം ആണ്. ഞാന്‍ ഒരു സാഹിത്യകാരന്‍ അല്ലെങ്കില്‍ കലാകാരന്‍ അകേണ്ടിയിരുന്ന ആള് ആണ്. സമയവും സാഹചര്യവും എന്നെ പ്രോഗ്രാമിങ്ങ്‌ ന്‍റെ ഊഷര ഭൂമിയിലേക്ക് നയിച്ചു. പക്ഷേ ഇപ്പോഴും സമയം വൈകി ഇല്ല എന്ന് ഒരു തോന്നല്‍. പൊതുവെ എനിക്ക് അറിയാവുന്ന പ്രശസ്ത കലകാരന്മാരൊക്കെ അല്പം കാര്യമായിട്ട് വീശുന്നവരാണ്. പിന്നെ ഒരു സാഹിത്യ ബുദ്ധി ജീവിയുടെ ലക്ഷണത്തിനും മദ്യം അനിവാര്യം ആണ് എന്ന് തോന്നി തുടങ്ങി.
4. എന്‍റെ ശരീരത്തില്‍ വേണ്ടത്ര കലോറി എത്തുന്നില്ലേ എന്നൊരു സംശയം. മദ്യത്തില്‍ കലോറികള്‍ ഉണ്ടെന്നു ഞാന്‍ എവിടെയോ കേട്ടിരിക്കുന്നു. അതുകൊണ്ട് ആഹാരത്തിലൂടെ വേണ്ടത്ര കലോറികള്‍ സ്വീകരിക്കാത്ത എന്‍റെ ശരീരത്തിന് മദ്യത്തിലൂടെ കുറച്ചു കലോറി കൊടുത്താലോ എന്നൊരു ആശയം???
5. മദ്യം സാമൂഹിക ബന്ധങ്ങള്‍ സൃഷ്ടിക്കുന്നു എന്ന് ആണ് എന്‍റെ 'മഹാനായ സുഹൃത്തിന്‍റെ' വാദം. എന്നാല്‍ കുറച്ചു സാമൂഹിക ബന്ധങ്ങള്‍ സൃഷ്ടിച്ചാലോ എന്ന് ഞാനും.
അപ്പോള്‍ എന്‍റെ ആഗ്രഹത്തിന് നിദാനമായ ഘടകങ്ങള് ഞാന്‍ നിരത്തി. ഇനി അതിന്‍റെ ചില പ്രതിബന്ധങ്ങള്‍
1. വെള്ളവടിക്ക് ഒരു സമൂഹം വേണം എന്നാണ് എന്‍റെ കാഴ്ചപ്പാട്. ഞാനിപ്പോള്‍ എങ്ങനെ ഒരു സമൂഹത്തെ സൃഷ്ടിക്കും? ഞാനിപ്പോള്‍ ഒറ്റയ്ക്കാണല്ലോ?
2. ഞങ്ങളുടെ 'പ്രിയപ്പെട്ട മച്ചാന്‍' ഒരിക്കല്‍ വാഗമണില്‍ വെച്ചു വെള്ളവടിച്ചു വീര്‍ത്ത ചരിത്രം എനിക്ക് ഓര്‍മയുണ്ട്. എന്‍റെ മുഖത്തിനാണെങ്കില്‍് ചില മരുന്നുകള്‍ ഉള്ളില്‍ ചെന്നാല്‍ വീര്‍ക്കാനുള്ള പ്രേരണ ഉണ്ട്. അന്ന് 'പ്രിയപ്പെട്ട മച്ചാന്‍' വീര്‍ത്തപ്പോള്‍ ടെന്‍ഷനടിച്ചു സിഗരറ്റുകള്‍ ഒന്നൊന്നായി വലിച്ചു തള്ളിയ സുഹൃത്ത് ഇപ്പോള്‍ ഓസ്ട്രേലിയ യില്‍ ആണ്. ഞാന്‍ എങ്ങാന്‍ വീര്ത്താല്‍് ഇവിടെ ടെന്‍ഷന്‍ അടിക്കാന്‍ പോലും ആരും തല്ക്കാലം ഇല്ല സാരം
3. ഇനി ഇപ്പോള്‍ എവിടെയെങ്കിലും ചെന്നു അടിച്ചാലോ എന്ന് വിചാരിച്ചപ്പോള്‍ വീണ്ടും പ്രശ്നം. നമ്മുടെ തളത്തില്‍ ദിനേശന് പറ്റിയ പോലെ പറ്റരുത്‌ അല്ലോ? ഞാന്‍ അവിടെ ചെന്നു എന്താ ചോദിക്കുക? റം വിസ്കി വോഡ്ക തുടങ്ങിയ ചില കോമണ്‍ പദങ്ങള്‍ അറിയാം എന്നല്ലാതെ ഇതില്‍ അതിനപ്പുറം ഉള്ള സാങ്കേതിക പദ ജ്ഞാനം ഇല്ല. അവിടെ ചെന്നു നാണം കെടരുതല്ലോ? വോഡ്കയുടെ കാര്യം പറഞ്ഞപ്പോള്‍ ആണ് ചില കാര്യങ്ങള്‍ ഓര്‍മ വന്നത്.നേരത്തെ എനിക്ക് വലിയ ആരാധന ആയിരുന്നു ഈ വസ്തുവിനോട്. റഷ്യയിലെ ബുദ്ധി ജീവികളൊക്കെ ഇതു കുടിച്ചാണ് വളര്‍ന്നതത്രേ. പക്ഷേ ഞാന്‍ കണ്ടിട്ടുള്ള വോഡ്ക കുടിയന്‍ മാരൊക്കെ എന്നേക്കാള്‍ 'വലിയ' മണ്ടന്മാരായിരുന്നു. അത് കൊണ്ടു വോട്കയോടുള്ള ആരാധന കുറഞ്ഞു കിട്ടി. ഇനിയുള്ള ഒരു മാര്‍ഗം കടയില്‍ ചെല്ലുക. കുപ്പിയോടെ വാങ്ങുക. വീട്ടില്‍ ചെന്നു അല്പാല്പമായി അടിക്കുക. ഈ അല്പാല്പത്തിന്‍റെ കോമ്പിനേഷന്‍ ഒന്നും ഒരു പിടിയും ഇല്ല.
4. തൊട്ടതിനും പിടിച്ചതിനും ഒക്കെ വാളിലൂടെ പ്രതികരിക്കുന്ന എന്‍റെ ശരീരം മദ്യ സുഹൃത്തിനെ എങ്ങനെ സ്വീകരിക്കും എന്ന സന്ദേഹം ഉണ്ട്. ഓടിയാല്‍ വാള്‍ ബസില്‍ കയറിയാല്‍ വാള്‍ ജിമ്മില്‍ പോയാല്‍ വാള്‍ .... അതുകൊണ്ട് മദ്യ സുഹൃത്തിന്‍റെ സന്തത സഹചാരിയെ എന്‍റെ ശരീരവും യാതൊരു പ്രതിക്ഷേധവും കൂടാതെ സ്വീകരിക്കും എന്നാണു തോന്നുന്നത്.
ഞാന്‍ ഇത്രയൊക്കെ പറഞ്ഞല്ലോ അതുകൊണ്ട് വിവരമുള്ളവര്‍ ആരെങ്കിലും കുറച്ചു ഉപദേശം തന്നു സഹായിക്കോഓഓഓഒ...............................

Sunday, August 17, 2008

ഓണം ... ചില ഓര്‍മ്മകള്‍

വീണ്ടും ഒരു ഓണത്തിന്‍റെ ഒരുക്കങ്ങള്‍. ഞാന്‍ ബാഗ്ലൂരില്‍ ആണ്. എന്നാലും ഞാന്‍ അറിയുന്നു ഓണത്തിന്‍റെ ഗന്ധം ... ഓണത്തിന്‍റെ സംഗീതം ... ഓണത്തിന്‍റെ വര്‍ണങ്ങള്‍. എന്തൊക്കെ മാറ്റങ്ങള്‍ ആണ്. കുട്ടിക്കാലത്ത് ഒരിക്കലും ഇങ്ങനെ ഒരു ഉപകരണത്തിന്റെ മുന്പിലിരുന്നു കുത്തികുറിക്കുന്നതിനെ പറ്റി ചിന്തിച്ചിട്ടു കൂടിയില്ല. പക്ഷേ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടായാലും ഓണത്തിന് പൊതുവായ ചില പ്രത്യേകതകള്‍ ഉണ്ട്. എല്ലാ ഓണവും സന്തോഷം നിറഞ്ഞതാണ്‌. ആകണമെന്നും ആഗ്രഹിക്കുന്നു, എനിക്ക് മാത്രമല്ല എല്ലാവര്‍ക്കും. സ്കൂളില്‍ എത്തുന്നതിനു മുമ്പുള്ള ഓണങ്ങളെ കുറിച്ചു വലിയ ചിത്രങ്ങള്‍ ഒന്നും ഇല്ല. എങ്കിലും പുതിയ ഉടുപ്പ് വാങ്ങുമ്പോളുള്ള സന്തോഷം. വീട്ടില്‍ ഉണ്ടാക്കാറുള്ള വിവിധ തരം ഉപ്പേരികള്‍. അതിനെക്കാള്‍ ഒക്കെ ഉപരി അച്ഛനും അമ്മയും ചേട്ടനും പിന്നെ അക്ക മേമ അയല്‍വക്കത്തുള്ള മറ്റുള്ളവര്‍ എല്ലാവരും തിരക്കൊഴിഞ്ഞിരിക്കുന്ന സമയം. അന്ന് ചുറ്റും കൈ കൊട്ടി കളി ഒക്കെ നടക്കുമായിരുന്നു. പക്ഷെ എനിക്ക് ഇപ്പോള്‍് എന്തോന്നു ഓണം പണ്ടൊക്കെ അല്ലായിരുണോ ഓണം എന്നൊന്നും പറയാനില്ല. അന്നും ഇന്നും ഞാന്‍ ഓണം ആഘോഷിക്കുന്നു. ആഘോഷിക്കുന്ന രീതികള്‍ മാറി എന്ന് മാത്രം. ഓണമാറ്റം എന്നൊരു സംഗതി ഞങ്ങളുടെ നാട്ടില്‍ നടക്കാറുണ്ട്. ഒരു ചെറിയ ഉത്സവം പോലെ. അതല്ലെങ്ങില്‍ ഒരു വലിയ ചന്ത എന്ന് വേണമെങ്കിലും പറയാം. പ്രൈമറി ക്ലാസ്സില്‍ അല്ലെങ്കില്‍ അതിലും മുമ്പൊക്കെ ഈ ഓണ മാറ്റത്തില്‍ അച്ഛനോടൊപ്പം സൈക്കിളില്‍ പോയ ഓര്‍മ്മകള്‍ ഉണ്ട്. ചിലപ്പോള്‍ അച്ഛനായിരിക്കില്ല കൂട്ട്. അടുത്ത വീട്ടിലെ സിന്ധു അക്കന്‍ ആയിരിക്കും. അന്ന് മാധ്യമങ്ങള്‍ക്ക് എന്‍റെ ഓണത്തില്‍ വലിയ സ്വാധീനം ഇല്ലായിരുന്നു. പക്ഷെ അടുത്ത വീട്ടുകാര്‍ ഒക്കെ ഒത്തു കൂടി കൈകൊട്ടി കളിക്കുന്നതൊക്കെ ഇപ്പോള്‍ സുഖമുള്ള ഓര്‍മ്മകള്‍ മാത്രം ആയി മാറിയിരിക്കുക ആണ്. പിന്നീടാണ് പതുക്കെ ബാലസംഘങ്ങള്‍ എന്‍റെ ഓണത്തിന്റെ ഭാഗം ആയി വരുന്നത്. അതോടൊപ്പം മാധ്യമം എന്ന നിലയില്‍ ബാലരമ, പൂമ്പാറ്റ അങ്ങനെ എല്ലാ ദ്വൈവാരികകളും പിന്നെ റേഡിയോ അതും ഒക്കെ ഓണത്തിന്‍റെ ഭാഗം ആകുക ആയിരുന്നു. പതുക്കെ അയല്‍ക്കാര്‍ ചേര്‍ന്നുള്ള കൈകൊട്ടി കളി, ഒത്തു ചേരല്‍ എല്ലാം നേരത്തെ പറഞ്ഞ ബാലസംഘം വഴി ആയി തുടങ്ങി. എല്ലാവരും വളരെ ആവേശത്തോടെ കണ്ടിരുന്ന ഒരു മത്സരം ഉണ്ടായിരുന്നു. വാഴയില്‍ കയറ്റം. പിന്നെ വടം വലി ചാക്കിലോട്ടം ഇവ ഉണ്ടാക്കിയിരുന്ന ഹരവും ഓര്‍മയുണ്ട്. എനിക്ക് കുത്തക ഉണ്ടായിരുന്ന ഒരു മത്സരം ഉണ്ടായിരുന്നു. തവള ചാട്ടം. അത് ഒരു കായിക ഇനമായി പ്രഖ്യാപിച്ചിരുന്നെങ്കില്‍ ഇന്നു ഞാന്‍ എവിടെ എത്തിയേനെ? അത് പോട്ടെ നമ്മള്‍ വിഷയം വിട്ടു പോകുന്നു. അക്കാലത്തു ഓണത്തിന് കൊട്ടകയില്‍ പോയി സിനിമ കാണുക പതിവുണ്ടായിരുന്നു. അത് കുടുംബസമേതം ഒന്നുമല്ല, അയല്‍ വക്കക്കാര്‍ എല്ലാവരും ചേര്‍ന്നാണ്‌. അങ്ങനെ കണ്ട കുടുംബ പുരാണം എന്ന ചിത്രം മാത്രമെ എന്‍റെ ഓര്‍മയില്‍ തല്ക്കാലം ഉള്ളൂ. പിന്നീട് ടി വി എന്ന മാധ്യമത്തിന്‍റെ ശക്തമായ സ്വാധീനം ഞാനുള്‍പ്പടെ എല്ലാവരുടെയും ജീവിതത്തിലേക്ക് കടന്നു വന്നു. അത് നല്ലതായിരുന്നോ ചീത്തയായിരുന്നോ എന്നൊന്നും തര്‍ക്കിക്കാന്‍ ഞാനില്ല. അതിലും ഞാന്‍ സന്തോഷം കണ്ടെത്തിയിരുന്നു. സ്കൂള്‍ കഴിഞ്ഞ ശേഷം ഓണത്തില്‍ വീട്ടുകാര്‍ ബന്ധുക്കള്‍ അയല്‍ക്കാര്‍ എന്നതിലുപരി ഫ്രെണ്ട്സ് എന്ന വിഭാഗം കൂടി ചേര്‍ന്നു. പാട്ടുകള്‍ എന്‍റെ മാത്രമല്ല എല്ലാവരുടെയും ഓണത്തിന്‍റെ ഭാഗം ആണെന്ന് തോന്നുന്നു. മാവേലി നാട് വാണീടും കാലം .... എന്ന ഗാനം കഴിഞ്ഞാല്‍ ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനം തരംഗിണിക്കു മാത്രം ആണ്. പൊന്നോണ തരംഗിണി എന്ന ആല്‍ബം. അതിനെ കുറിച്ചു ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ഓണം മാത്രം നിറയും. സ്കൂളില്‍ പഠിക്കുമ്പോള്‍ പലരും ലളിത ഗാനത്തിന് വേണ്ടി ഇതിലെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. മാത്രമല്ല ഓണം അടുക്കുമ്പോള്‍ പലയിടത്തു നിന്നും ഇതിലെ ഗാനങ്ങള്‍ റെക്കോര്‍ഡ് ഇടാറുണ്ടായിരുന്നു. അത് പോലെ തന്നെ എന്നെ വളരെ അധികം സ്വാധീനിച്ച ഗാനങ്ങള്‍ തിരുവോണ കൈനീട്ടത്തില്‍ ആണ്. പൂക്കളത്തിന്റെ ഓര്‍മകളില്‍ ഞാന്‍ എന്നും സൂക്ഷിക്കുന്നത് ഡിഗ്രിക്ക് പഠിക്കുമ്പോള്‍ കോളേജില്‍ മത്സരത്തിനു വേണ്ടി ഇട്ട പൂക്കളം ആണ്. മത്സരത്തെക്കാള്‍ ഉപരി അന്നത്തെ ഒത്തൊരുമ സന്തോഷം ഇതൊക്കെ ആണ് ഓര്‍ക്കുന്നത്.
പറഞ്ഞു പറഞ്ഞു ആള്‍ക്കാരെ ബോറടിപ്പിക്കുന്നതില്‍ ഒരു പരിധിയില്ലേ അല്ലേ? അല്ല ആരെങ്കിലും വായിച്ചാല്‍ അതിനെ പറ്റി ചിന്തിച്ചാല്‍ മതി അല്ലോ? എന്നാലും വെറുതെ എല്ലാര്‍ക്കും കൂടി ഒരു ഓണാശംസ നല്‍കുന്നത് എങ്ങനെ? അതുകൊണ്ട് എന്തൊക്കെയോ എഴുതി വച്ചു. എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ !!!!!

Sunday, August 10, 2008

എന്‍റെ ജിം അന്വേഷണ പരീക്ഷണങ്ങള്‍

അങ്ങനെ ഞാനും ജിമ്മില്‍ പോയി തുടങ്ങി കേട്ടോ. പക്ഷെ കൊച്ചു ത്രേസ്യയെ പോലെ ഇക്കാര്യത്തില്‍ ഞാന്‍ ഒരു എടുത്തു ചാട്ടക്കാരനായില്ല. പോകുന്നതിനു മുമ്പ് വളരെ അധികം റിസര്‍ച്ച് നടത്തിയിട്ടാണ് പോയത്. ഇതിന് മുമ്പ് പല തവണ പല ജിമ്മുകളില്‍ പോയി അനുഭവ ജ്ഞാനം ഉള്ള എന്‍റെ റൂം മേറ്റ്‌ പിന്നെ ഗൂഗിള്‍ ദൈവം ഒടുവില്‍ കൊച്ചു ത്രേസ്യയുടെ ബ്ലോഗ് റഫറന്‍സ് അങ്ങനെ അത്യാവശ്യം മുന്‍ കരുതലോടെ ആണ് പോയത്. ജിമ്മില്‍ പോകുന്ന എല്ലാ ആണുങ്ങളുടെയും മനസ്സില്‍ ഉള്ളത് പോലെ മസ്സില്‍ മുളപ്പിക്കുക പിന്നെ അതിനെ പോഷണം കൊടുത്തു വളര്‍ത്തുക എന്ന ലക്‍്ഷ്യത്തോടെ ആണ് ഞാനും പോയി തുടങ്ങിയത്. ആദ്യ ദിവസങ്ങളില്‍ തന്നെ മസ്സില്‍ മുളക്കുന്നത് ഞാന്‍ അറിഞ്ഞു തുടങ്ങി. മസില്‍ മുളക്കാനുള്ള probability ഉള്ള സ്ഥലങ്ങളില്‍ എല്ലാം നല്ല വേദന. പക്ഷെ എനിക്ക് വരാന്‍ പോകുന്ന മസ്സിലിനെ കുറിച്ചു ഓര്‍ത്തു ആ വേദനയെല്ലാം ഞാന്‍ സഹിച്ചു. ജിമ്മിലുള്ള ഓരോ മസ്സില്‍ മാന്‍മാരുടെയും മസ്സിലുകള്‍ എന്‍റെ ശരീരത്തിന്‍റെ ഓരോ ഭാഗത്തും പ്രതിഷ്ഠിച്ചു ഞാന്‍ സങ്കല്പിച്ചു. വേണ്ടത്ര പോഷണം ഇല്ലാഞ്ഞിട്ടാണോ എന്നറിയില്ല മുളച്ച പോലെ വളര്‍ച്ച ഉണ്ടായില്ല. പത്തു ദിവസമായി .... ആശാന് ഒരു കരുണയും ഇല്ല ... എല്ലാ ദിവസവും മസ്സില്‍ മുളക്കുന്നതിനുള്ള പുതിയ പുതിയ കസര്‍ത്തുകള്‍ തന്നുകൊണ്ടേ ഇരിക്കുന്നു. ഇതില്‍ പലതും എല്ലാ ദിവസവും ചെയ്യാന്‍ എനിക്ക് പറ്റുന്നുമില്ല. പതിവായി ഞാന്‍ ചെയ്തുകൊണ്ടിരുന്ന ഒരേ ഒരു exercise മാത്രം ഉണ്ടായിരുന്നു. വാള് വെക്കുക .... പത്തു ദിവസം ആയി ... പക്ഷെ അതിന് ഒരു ശമനവും ഇല്ല. ഒരു പക്ഷെ ഫാറ്റ് ഒക്കെ വാളായിട്ടു പുറത്തു പോകുക ആയിരുക്കും എന്ന് കരുതി ഞാന്‍ സമാധാനിച്ചു. പക്ഷെ കുറച്ചു ദിവസങ്ങള്‍ കൊണ്ടു ഞാന്‍ മറ്റൊരു ഭികര സത്യം കൂടി മനസിലാക്കി. ജിമ്മില്‍ ചില തരുണി മണികള്‍ വരുന്നുണ്ട്. അവര്‍ ചെയ്യുന്ന exercise ഉം ഞാന്‍ ചെയ്യുന്നതും ഏകദേശം ഒരേ ഐറ്റംസ് തന്നെ ആണ്. അതെങ്ങനെ ശരിയാകും ഇങ്ങനെ പോയാല്‍ തരുണി കള്‍ക്ക് എന്നെ പോലെ ചിലപ്പോള്‍ മസ്സില്‍ വന്നേയ്ക്കും. അല്ലെങ്കില്‍ എനിക്ക് നല്ല structure വരും. ഇതു രണ്ടും ഒരു പോലെ ദോഷം ഉള്ള കാര്യങ്ങള്‍ ആണ്. അന്ന് തന്നെ ഞാന്‍ എന്‍റെ സഹാമുറിയനുമായി സംശയ തീര്‍ത്തു. പക്ഷെ അവന്‍ പറഞ്ഞ സത്യം എന്നെ കുറച്ചു നിരാശനാക്കി. ചുരുങ്ങിയത് എട്ടു മാസം എങ്കിലും വേണമത്രേ മസ്സിലിന്റെ ലക്ഷണങ്ങള്‍ പുറത്തു വരാന്‍. പിറ്റേന്ന് മുതല്‍ ഞാന്‍ എടുക്കുന്ന ഡം ബെല്ലിന്‍റെ ഭാരം രണ്ടില്‍ നിന്നും അഞ്ചിലേക്ക് ഉയര്‍ന്നു. ഇനി മസിലിനു പകരം structure എങ്ങാനും വന്നു പോയാലോ എന്ന് പേടിച്ചാണ്.ജിമ്മിലെ ഒരു തുടക്കകാരന് ഉണ്ടാകേണ്ടി ഇരുന്ന complex ഒന്നും എന്‍റെ ഏഴയലത്തു കൂടിയും പോയിരുന്നില്ല. complex തോന്നത്തക്ക വിധത്തിലുള്ള കഥാപാത്രങ്ങളെ ഒന്നും അവിടെ കണ്ടില്ല എന്നതാണ് വാസ്തവം. ക്ഷമിക്കണം അവരൊന്നും മസ്സില്‍ മാന്‍ മാരായിരുന്നില്ല എന്നല്ല ഇതിന്‍റെ അര്‍ത്ഥം. ഈ മി ഇന്ത്യ അല്ലെങ്കില്‍ മി ബാഗ്ലൂര്‍ ഇങ്ങനെ ഒക്കെ ആകാന്‍ ആയിട്ട് ശ്രമിക്കുന്നവരോട് ഞാന്‍ വെറുതെ complex പുലര്‍ത്തേണ്ട കാര്യം ഒന്നുമില്ലല്ലോ? മാത്രമല്ല അവര് ചെയ്യുന്ന പല കാര്യങ്ങളും ഞാന്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് എന്നെ കുറിച്ചു വളരെ അധികം അഭിമാനം തോന്നുകയും ചെയ്തു. അവര്‍ ചെയ്തു കൊണ്ടിരുന്നത് പത്തു കിലോ ഇരുപതു കിലോ ഭാരമൊക്കെ വച്ചായിരുന്നെങ്കില്‍ ഞാന്‍ ചെയ്യുന്നത് ഞാന്‍ അതിലെ ആവശ്യം ഇല്ലാത്ത പൂജ്യമൊക്കെ മാറ്റി ആയിരുന്നു. പക്ഷെ പലതും കണ്ടു ഞാന്‍ വളരെ സീരിയസ് ആയി ചിന്തിച്ച ഒരു കാര്യം ഉണ്ടായിരുന്നു. ഈ സൈക്കിള്‍ എന്ന മെഷീന്‍ നേരെ റോഡിലോക്ക് ഓട്ടുക ആയിരുന്നെങ്ങില്‍ പിന്നെ ഈ പെട്രോള്‍ വില വര്‍ദ്ധനവ് ഒന്നും നമുക്കു ബാധകം ആകുമായിരുന്നില്ല. മാത്രമല്ല മാസം അഞ്ഞൂറ് രൂപ കൊടുത്തു എടുത്താല്‍ പൊങ്ങാത്ത ഈ ഭാരം പോക്കുന്നതിനു പകരം ഇഷ്ടിക ചുമന്നാലും ലോഡ് ഇറക്കിയാലും നമുക്കു ദിവസവും നൂറു രൂപയില്‍ കൂടുതല്‍ സമ്പാദിക്കാം ആയിരുന്നു. ഏതായാലും പ്രായോഗികം അല്ലാത്ത കാര്യത്തെ പറ്റി കൂടുതല്‍ ചിന്തിക്കാതെ ഞാന്‍ വീണ്ടും എന്‍റെ മസ്സിലിനെ കുറിച്ചു മാത്രം ചിന്തിച്ചു തുടങ്ങി.

Sunday, July 27, 2008

അക്കച്ചിയുടെ കുഞ്ഞുവാവകള്‍

അക്കച്ചിയുടെ നാട് കടുത്തുരുത്തി ആണ്. അക്കച്ചിക്ക് മൂന്ന് ആണ്‍ സന്താനങ്ങള്‍ ആണ് ഉള്ളത്. അച്ചായന്‍ മാരുടെയും അച്ചായത്തി മാരുടെയും നാട്ടില്‍ മൂന്ന് ആണ്‍ സന്താനങ്ങളെ വളര്‍ത്തി വലുതാക്കുക ചില്ലറ കാര്യം അല്ല. പതിവു പോലെ അക്കച്ചി ചന്തയില്‍ പോയി മടങ്ങി വരികയാണ്. വീടിനു മുന്‍പിലൂടെ ഉള്ള വഴി ഈ അടുത്ത ഇടക്കാണ്‌ ടാര്‍ ചെയ്തു മനോഹരമാക്കിയത്. മനോഹരമായ ആ വഴിയുടെ മേലെ ആരൊക്കെയോ പല വര്‍ണങ്ങളിലുള്ള ചോക്കുകള്‍ കൊണ്ടു തന്‍റെ സാഹിത്യ വാസനകള്‍ വിവരിച്ചിരിക്കുന്നത് വളരെ പെട്ടെന്നാണ് അക്കച്ചി ശ്രദ്ധിച്ചത്. ഞങ്ങളുടെ നാട്ടില്‍ ജനിച്ചു വളര്‍ന്നത്‌ കൊണ്ടാണ് എന്ന് തോന്നുന്നു ആ സാഹിത്യത്തിലെ ചില അപായങ്ങള്‍ വളരെ എളുപ്പം അക്കച്ചി തിരിച്ചറിഞ്ഞു. സാഹിത്യ വാസനകള്‍ക്ക് ഉപയോഗിച്ചിരിക്കുന്ന പൊതുവെ എല്ലാ പദങ്ങളും നിഘണ്ടുവില്‍ ഇല്ലാത്തതാണ്. "ഇതു ആ 'തറേലെ' ത്രേസ്യയുടെ മക്കളുടെ പണി ആണ്" അക്കച്ചി വളരെ പെട്ടെന്ന് തന്നെ അതിന്‍റെ സ്രഷ്ടാക്കളെയും കണ്ടുപിടിച്ചു. "അല്ലേലും ഇവറ്റടകള്‍്ക്കൊന്നും ഒരു സംസ്കാരവും ഇല്ല. ഇംഗ്ലീഷ് മീഡിയത്തിലാ പഠിക്കുന്നത്. പറഞ്ഞിട്ടെന്താ വീട്ടില്‍ നിന്നല്ലേ കുട്ടികള്‍ നല്ലതും ചീത്തയും തിരിച്ചറിയാന്‍ പഠിക്കുന്നത്. " അക്കച്ചിയുടെ ആത്മഗതം നീളുകയാണ്. "എന്നാലും ഇവറ്റകള്‍ ഇത്രയും ശക്തമായ ഭാഷ പ്രയോഗങ്ങള്‍ എവിടെ നിന്നും പഠിച്ചോ ആവോ?" .......... വളരെ പെട്ടെന്ന് ആണ് അക്കച്ചി ഒരു കാര്യം നോട്ട് ചെയ്തത്. പല പ്രയോഗങ്ങള്‍ക്കും സ്പെല്ലിംഗ് mistake ഉണ്ട്. പലതിലും ദീര്‍ഘ സ്വരങ്ങള്‍ മിസ് ചെയ്തിരിക്കുന്നു. "ത്രേസ്യയുടെ മക്കള്‍ അത്യാവശ്യം പഠിക്കുന്ന കൂട്ടത്തിലാ. ഇത്തരത്തിലൊരു mistake അവര്‍ വരുത്തൂല്ല ." അക്കച്ചിയുടെ ഉള്ളൊന്നു കാളി. "നിഘണ്ടുവില്‍ ഇല്ലാത്ത പദങ്ങള്‍ ആണെങ്കില്‍ തന്നെയും ഇത്രയും mistake വരുത്താന്‍ കഴിവുള്ളവര്‍ എന്‍റെ വീട്ടില്‍ തന്നെയേ ഉണ്ടാകത്തുള്ളൂ ". മാത്രമല്ല അക്ഷരത്തെറ്റുകലുടെ ഒരു പൊതു സ്വഭാവവും അത് തന്നെ ആണ് വ്യക്തമാകുന്നത്. പിന്നെ അക്കച്ചി ഒരു ഓട്ടം ആയിരുന്നു. വീടിലെത്തി ....... ഒകെ...... തോണ്ടി സാധനങ്ങള്‍ ഒന്നും മറവു ചെയ്തിട്ടില്ലായിരുന്നു. പല വര്‍ണങ്ങളില്‍ ഉള്ള ചോക്കിന്റ്റെ തീരാറായ അവശിഷ്ടങ്ങള്‍ അവിടെയും ഇവിടെയും കിടപ്പുണ്ടായിരുന്നു. തന്‍റെ സന്താനങ്ങളെ ഒട്ടു കാണാനും ഇല്ല. പിന്നെന്താ ചെയ്കാ .. അവരെ കണ്ടിരുന്നെങ്കില്‍ താടിക്ക് രണ്ടു തട്ടെങ്കിലും കൊടുക്കാമായിരുന്നു. എന്ത് ചെയ്യാം. കുടിക്കാന്‍ പോലും ആവശ്യത്തിനു വെള്ളം കിട്ടാത്ത ആ നാട്ടില്‍ അക്കച്ചിക്ക് ഏകദേശം എട്ടു കുടം വെള്ളം വേണ്ടി വന്നു തന്‍റെ മക്കളുടെ ആദ്യത്തെ സാഹിത്യത്തിന്റ്റെ publication നാമവശേഷം ആക്കാന്‍.

Saturday, July 5, 2008

എന്റെ ബ്ലോഗിന്റെ പേരിടീല്‍

ദൈവമേ ഒരു ബ്ലോഗ് തുടങ്ങാന്‍ ഇത്രയും കഷ്ടപ്പാട് ആണ് എന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല.
ഗൂഗിള്‍ എല്ലാം വളരെ ഭംഗിയായി ചെയ്യുന്നുണ്ട്. പക്ഷെ പേരു ആണ് പ്രശ്നം.
എനിക്ക് അറിയാവുന്നതും ഇഷ്ടപ്പെടതും ആയ ധാരാളം സാഹിത്യ വചനങ്ങള്‍ പ്രയോഗിച്ചു.
എല്ലാത്തിനും ഒരേ മറുപടി.
"നോട് അവൈലബിള്‍"
ഒടുവില്‍ ഞാന്‍ എന്നും അഭിമാനിക്കുന്ന എന്റെ സ്വന്തം നാടിന്റെ പേരു തന്നെ പ്രയോഗിക്കാം എന്ന് കരുതി.
കുലശേഖരമംഗലം ... എന്റെ സ്വന്തം നാട് ......
സൗകര്യത്തിനു വേണ്ടി ഞങ്ങള്‍ വെട്ടിച്ചുരുക്കി കെ എസ് മംഗലം എന്ന് വിളിക്കുന്നു.