Sunday, August 17, 2008

ഓണം ... ചില ഓര്‍മ്മകള്‍

വീണ്ടും ഒരു ഓണത്തിന്‍റെ ഒരുക്കങ്ങള്‍. ഞാന്‍ ബാഗ്ലൂരില്‍ ആണ്. എന്നാലും ഞാന്‍ അറിയുന്നു ഓണത്തിന്‍റെ ഗന്ധം ... ഓണത്തിന്‍റെ സംഗീതം ... ഓണത്തിന്‍റെ വര്‍ണങ്ങള്‍. എന്തൊക്കെ മാറ്റങ്ങള്‍ ആണ്. കുട്ടിക്കാലത്ത് ഒരിക്കലും ഇങ്ങനെ ഒരു ഉപകരണത്തിന്റെ മുന്പിലിരുന്നു കുത്തികുറിക്കുന്നതിനെ പറ്റി ചിന്തിച്ചിട്ടു കൂടിയില്ല. പക്ഷേ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടായാലും ഓണത്തിന് പൊതുവായ ചില പ്രത്യേകതകള്‍ ഉണ്ട്. എല്ലാ ഓണവും സന്തോഷം നിറഞ്ഞതാണ്‌. ആകണമെന്നും ആഗ്രഹിക്കുന്നു, എനിക്ക് മാത്രമല്ല എല്ലാവര്‍ക്കും. സ്കൂളില്‍ എത്തുന്നതിനു മുമ്പുള്ള ഓണങ്ങളെ കുറിച്ചു വലിയ ചിത്രങ്ങള്‍ ഒന്നും ഇല്ല. എങ്കിലും പുതിയ ഉടുപ്പ് വാങ്ങുമ്പോളുള്ള സന്തോഷം. വീട്ടില്‍ ഉണ്ടാക്കാറുള്ള വിവിധ തരം ഉപ്പേരികള്‍. അതിനെക്കാള്‍ ഒക്കെ ഉപരി അച്ഛനും അമ്മയും ചേട്ടനും പിന്നെ അക്ക മേമ അയല്‍വക്കത്തുള്ള മറ്റുള്ളവര്‍ എല്ലാവരും തിരക്കൊഴിഞ്ഞിരിക്കുന്ന സമയം. അന്ന് ചുറ്റും കൈ കൊട്ടി കളി ഒക്കെ നടക്കുമായിരുന്നു. പക്ഷെ എനിക്ക് ഇപ്പോള്‍് എന്തോന്നു ഓണം പണ്ടൊക്കെ അല്ലായിരുണോ ഓണം എന്നൊന്നും പറയാനില്ല. അന്നും ഇന്നും ഞാന്‍ ഓണം ആഘോഷിക്കുന്നു. ആഘോഷിക്കുന്ന രീതികള്‍ മാറി എന്ന് മാത്രം. ഓണമാറ്റം എന്നൊരു സംഗതി ഞങ്ങളുടെ നാട്ടില്‍ നടക്കാറുണ്ട്. ഒരു ചെറിയ ഉത്സവം പോലെ. അതല്ലെങ്ങില്‍ ഒരു വലിയ ചന്ത എന്ന് വേണമെങ്കിലും പറയാം. പ്രൈമറി ക്ലാസ്സില്‍ അല്ലെങ്കില്‍ അതിലും മുമ്പൊക്കെ ഈ ഓണ മാറ്റത്തില്‍ അച്ഛനോടൊപ്പം സൈക്കിളില്‍ പോയ ഓര്‍മ്മകള്‍ ഉണ്ട്. ചിലപ്പോള്‍ അച്ഛനായിരിക്കില്ല കൂട്ട്. അടുത്ത വീട്ടിലെ സിന്ധു അക്കന്‍ ആയിരിക്കും. അന്ന് മാധ്യമങ്ങള്‍ക്ക് എന്‍റെ ഓണത്തില്‍ വലിയ സ്വാധീനം ഇല്ലായിരുന്നു. പക്ഷെ അടുത്ത വീട്ടുകാര്‍ ഒക്കെ ഒത്തു കൂടി കൈകൊട്ടി കളിക്കുന്നതൊക്കെ ഇപ്പോള്‍ സുഖമുള്ള ഓര്‍മ്മകള്‍ മാത്രം ആയി മാറിയിരിക്കുക ആണ്. പിന്നീടാണ് പതുക്കെ ബാലസംഘങ്ങള്‍ എന്‍റെ ഓണത്തിന്റെ ഭാഗം ആയി വരുന്നത്. അതോടൊപ്പം മാധ്യമം എന്ന നിലയില്‍ ബാലരമ, പൂമ്പാറ്റ അങ്ങനെ എല്ലാ ദ്വൈവാരികകളും പിന്നെ റേഡിയോ അതും ഒക്കെ ഓണത്തിന്‍റെ ഭാഗം ആകുക ആയിരുന്നു. പതുക്കെ അയല്‍ക്കാര്‍ ചേര്‍ന്നുള്ള കൈകൊട്ടി കളി, ഒത്തു ചേരല്‍ എല്ലാം നേരത്തെ പറഞ്ഞ ബാലസംഘം വഴി ആയി തുടങ്ങി. എല്ലാവരും വളരെ ആവേശത്തോടെ കണ്ടിരുന്ന ഒരു മത്സരം ഉണ്ടായിരുന്നു. വാഴയില്‍ കയറ്റം. പിന്നെ വടം വലി ചാക്കിലോട്ടം ഇവ ഉണ്ടാക്കിയിരുന്ന ഹരവും ഓര്‍മയുണ്ട്. എനിക്ക് കുത്തക ഉണ്ടായിരുന്ന ഒരു മത്സരം ഉണ്ടായിരുന്നു. തവള ചാട്ടം. അത് ഒരു കായിക ഇനമായി പ്രഖ്യാപിച്ചിരുന്നെങ്കില്‍ ഇന്നു ഞാന്‍ എവിടെ എത്തിയേനെ? അത് പോട്ടെ നമ്മള്‍ വിഷയം വിട്ടു പോകുന്നു. അക്കാലത്തു ഓണത്തിന് കൊട്ടകയില്‍ പോയി സിനിമ കാണുക പതിവുണ്ടായിരുന്നു. അത് കുടുംബസമേതം ഒന്നുമല്ല, അയല്‍ വക്കക്കാര്‍ എല്ലാവരും ചേര്‍ന്നാണ്‌. അങ്ങനെ കണ്ട കുടുംബ പുരാണം എന്ന ചിത്രം മാത്രമെ എന്‍റെ ഓര്‍മയില്‍ തല്ക്കാലം ഉള്ളൂ. പിന്നീട് ടി വി എന്ന മാധ്യമത്തിന്‍റെ ശക്തമായ സ്വാധീനം ഞാനുള്‍പ്പടെ എല്ലാവരുടെയും ജീവിതത്തിലേക്ക് കടന്നു വന്നു. അത് നല്ലതായിരുന്നോ ചീത്തയായിരുന്നോ എന്നൊന്നും തര്‍ക്കിക്കാന്‍ ഞാനില്ല. അതിലും ഞാന്‍ സന്തോഷം കണ്ടെത്തിയിരുന്നു. സ്കൂള്‍ കഴിഞ്ഞ ശേഷം ഓണത്തില്‍ വീട്ടുകാര്‍ ബന്ധുക്കള്‍ അയല്‍ക്കാര്‍ എന്നതിലുപരി ഫ്രെണ്ട്സ് എന്ന വിഭാഗം കൂടി ചേര്‍ന്നു. പാട്ടുകള്‍ എന്‍റെ മാത്രമല്ല എല്ലാവരുടെയും ഓണത്തിന്‍റെ ഭാഗം ആണെന്ന് തോന്നുന്നു. മാവേലി നാട് വാണീടും കാലം .... എന്ന ഗാനം കഴിഞ്ഞാല്‍ ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനം തരംഗിണിക്കു മാത്രം ആണ്. പൊന്നോണ തരംഗിണി എന്ന ആല്‍ബം. അതിനെ കുറിച്ചു ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ഓണം മാത്രം നിറയും. സ്കൂളില്‍ പഠിക്കുമ്പോള്‍ പലരും ലളിത ഗാനത്തിന് വേണ്ടി ഇതിലെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. മാത്രമല്ല ഓണം അടുക്കുമ്പോള്‍ പലയിടത്തു നിന്നും ഇതിലെ ഗാനങ്ങള്‍ റെക്കോര്‍ഡ് ഇടാറുണ്ടായിരുന്നു. അത് പോലെ തന്നെ എന്നെ വളരെ അധികം സ്വാധീനിച്ച ഗാനങ്ങള്‍ തിരുവോണ കൈനീട്ടത്തില്‍ ആണ്. പൂക്കളത്തിന്റെ ഓര്‍മകളില്‍ ഞാന്‍ എന്നും സൂക്ഷിക്കുന്നത് ഡിഗ്രിക്ക് പഠിക്കുമ്പോള്‍ കോളേജില്‍ മത്സരത്തിനു വേണ്ടി ഇട്ട പൂക്കളം ആണ്. മത്സരത്തെക്കാള്‍ ഉപരി അന്നത്തെ ഒത്തൊരുമ സന്തോഷം ഇതൊക്കെ ആണ് ഓര്‍ക്കുന്നത്.
പറഞ്ഞു പറഞ്ഞു ആള്‍ക്കാരെ ബോറടിപ്പിക്കുന്നതില്‍ ഒരു പരിധിയില്ലേ അല്ലേ? അല്ല ആരെങ്കിലും വായിച്ചാല്‍ അതിനെ പറ്റി ചിന്തിച്ചാല്‍ മതി അല്ലോ? എന്നാലും വെറുതെ എല്ലാര്‍ക്കും കൂടി ഒരു ഓണാശംസ നല്‍കുന്നത് എങ്ങനെ? അതുകൊണ്ട് എന്തൊക്കെയോ എഴുതി വച്ചു. എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ !!!!!

Sunday, August 10, 2008

എന്‍റെ ജിം അന്വേഷണ പരീക്ഷണങ്ങള്‍

അങ്ങനെ ഞാനും ജിമ്മില്‍ പോയി തുടങ്ങി കേട്ടോ. പക്ഷെ കൊച്ചു ത്രേസ്യയെ പോലെ ഇക്കാര്യത്തില്‍ ഞാന്‍ ഒരു എടുത്തു ചാട്ടക്കാരനായില്ല. പോകുന്നതിനു മുമ്പ് വളരെ അധികം റിസര്‍ച്ച് നടത്തിയിട്ടാണ് പോയത്. ഇതിന് മുമ്പ് പല തവണ പല ജിമ്മുകളില്‍ പോയി അനുഭവ ജ്ഞാനം ഉള്ള എന്‍റെ റൂം മേറ്റ്‌ പിന്നെ ഗൂഗിള്‍ ദൈവം ഒടുവില്‍ കൊച്ചു ത്രേസ്യയുടെ ബ്ലോഗ് റഫറന്‍സ് അങ്ങനെ അത്യാവശ്യം മുന്‍ കരുതലോടെ ആണ് പോയത്. ജിമ്മില്‍ പോകുന്ന എല്ലാ ആണുങ്ങളുടെയും മനസ്സില്‍ ഉള്ളത് പോലെ മസ്സില്‍ മുളപ്പിക്കുക പിന്നെ അതിനെ പോഷണം കൊടുത്തു വളര്‍ത്തുക എന്ന ലക്‍്ഷ്യത്തോടെ ആണ് ഞാനും പോയി തുടങ്ങിയത്. ആദ്യ ദിവസങ്ങളില്‍ തന്നെ മസ്സില്‍ മുളക്കുന്നത് ഞാന്‍ അറിഞ്ഞു തുടങ്ങി. മസില്‍ മുളക്കാനുള്ള probability ഉള്ള സ്ഥലങ്ങളില്‍ എല്ലാം നല്ല വേദന. പക്ഷെ എനിക്ക് വരാന്‍ പോകുന്ന മസ്സിലിനെ കുറിച്ചു ഓര്‍ത്തു ആ വേദനയെല്ലാം ഞാന്‍ സഹിച്ചു. ജിമ്മിലുള്ള ഓരോ മസ്സില്‍ മാന്‍മാരുടെയും മസ്സിലുകള്‍ എന്‍റെ ശരീരത്തിന്‍റെ ഓരോ ഭാഗത്തും പ്രതിഷ്ഠിച്ചു ഞാന്‍ സങ്കല്പിച്ചു. വേണ്ടത്ര പോഷണം ഇല്ലാഞ്ഞിട്ടാണോ എന്നറിയില്ല മുളച്ച പോലെ വളര്‍ച്ച ഉണ്ടായില്ല. പത്തു ദിവസമായി .... ആശാന് ഒരു കരുണയും ഇല്ല ... എല്ലാ ദിവസവും മസ്സില്‍ മുളക്കുന്നതിനുള്ള പുതിയ പുതിയ കസര്‍ത്തുകള്‍ തന്നുകൊണ്ടേ ഇരിക്കുന്നു. ഇതില്‍ പലതും എല്ലാ ദിവസവും ചെയ്യാന്‍ എനിക്ക് പറ്റുന്നുമില്ല. പതിവായി ഞാന്‍ ചെയ്തുകൊണ്ടിരുന്ന ഒരേ ഒരു exercise മാത്രം ഉണ്ടായിരുന്നു. വാള് വെക്കുക .... പത്തു ദിവസം ആയി ... പക്ഷെ അതിന് ഒരു ശമനവും ഇല്ല. ഒരു പക്ഷെ ഫാറ്റ് ഒക്കെ വാളായിട്ടു പുറത്തു പോകുക ആയിരുക്കും എന്ന് കരുതി ഞാന്‍ സമാധാനിച്ചു. പക്ഷെ കുറച്ചു ദിവസങ്ങള്‍ കൊണ്ടു ഞാന്‍ മറ്റൊരു ഭികര സത്യം കൂടി മനസിലാക്കി. ജിമ്മില്‍ ചില തരുണി മണികള്‍ വരുന്നുണ്ട്. അവര്‍ ചെയ്യുന്ന exercise ഉം ഞാന്‍ ചെയ്യുന്നതും ഏകദേശം ഒരേ ഐറ്റംസ് തന്നെ ആണ്. അതെങ്ങനെ ശരിയാകും ഇങ്ങനെ പോയാല്‍ തരുണി കള്‍ക്ക് എന്നെ പോലെ ചിലപ്പോള്‍ മസ്സില്‍ വന്നേയ്ക്കും. അല്ലെങ്കില്‍ എനിക്ക് നല്ല structure വരും. ഇതു രണ്ടും ഒരു പോലെ ദോഷം ഉള്ള കാര്യങ്ങള്‍ ആണ്. അന്ന് തന്നെ ഞാന്‍ എന്‍റെ സഹാമുറിയനുമായി സംശയ തീര്‍ത്തു. പക്ഷെ അവന്‍ പറഞ്ഞ സത്യം എന്നെ കുറച്ചു നിരാശനാക്കി. ചുരുങ്ങിയത് എട്ടു മാസം എങ്കിലും വേണമത്രേ മസ്സിലിന്റെ ലക്ഷണങ്ങള്‍ പുറത്തു വരാന്‍. പിറ്റേന്ന് മുതല്‍ ഞാന്‍ എടുക്കുന്ന ഡം ബെല്ലിന്‍റെ ഭാരം രണ്ടില്‍ നിന്നും അഞ്ചിലേക്ക് ഉയര്‍ന്നു. ഇനി മസിലിനു പകരം structure എങ്ങാനും വന്നു പോയാലോ എന്ന് പേടിച്ചാണ്.ജിമ്മിലെ ഒരു തുടക്കകാരന് ഉണ്ടാകേണ്ടി ഇരുന്ന complex ഒന്നും എന്‍റെ ഏഴയലത്തു കൂടിയും പോയിരുന്നില്ല. complex തോന്നത്തക്ക വിധത്തിലുള്ള കഥാപാത്രങ്ങളെ ഒന്നും അവിടെ കണ്ടില്ല എന്നതാണ് വാസ്തവം. ക്ഷമിക്കണം അവരൊന്നും മസ്സില്‍ മാന്‍ മാരായിരുന്നില്ല എന്നല്ല ഇതിന്‍റെ അര്‍ത്ഥം. ഈ മി ഇന്ത്യ അല്ലെങ്കില്‍ മി ബാഗ്ലൂര്‍ ഇങ്ങനെ ഒക്കെ ആകാന്‍ ആയിട്ട് ശ്രമിക്കുന്നവരോട് ഞാന്‍ വെറുതെ complex പുലര്‍ത്തേണ്ട കാര്യം ഒന്നുമില്ലല്ലോ? മാത്രമല്ല അവര് ചെയ്യുന്ന പല കാര്യങ്ങളും ഞാന്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് എന്നെ കുറിച്ചു വളരെ അധികം അഭിമാനം തോന്നുകയും ചെയ്തു. അവര്‍ ചെയ്തു കൊണ്ടിരുന്നത് പത്തു കിലോ ഇരുപതു കിലോ ഭാരമൊക്കെ വച്ചായിരുന്നെങ്കില്‍ ഞാന്‍ ചെയ്യുന്നത് ഞാന്‍ അതിലെ ആവശ്യം ഇല്ലാത്ത പൂജ്യമൊക്കെ മാറ്റി ആയിരുന്നു. പക്ഷെ പലതും കണ്ടു ഞാന്‍ വളരെ സീരിയസ് ആയി ചിന്തിച്ച ഒരു കാര്യം ഉണ്ടായിരുന്നു. ഈ സൈക്കിള്‍ എന്ന മെഷീന്‍ നേരെ റോഡിലോക്ക് ഓട്ടുക ആയിരുന്നെങ്ങില്‍ പിന്നെ ഈ പെട്രോള്‍ വില വര്‍ദ്ധനവ് ഒന്നും നമുക്കു ബാധകം ആകുമായിരുന്നില്ല. മാത്രമല്ല മാസം അഞ്ഞൂറ് രൂപ കൊടുത്തു എടുത്താല്‍ പൊങ്ങാത്ത ഈ ഭാരം പോക്കുന്നതിനു പകരം ഇഷ്ടിക ചുമന്നാലും ലോഡ് ഇറക്കിയാലും നമുക്കു ദിവസവും നൂറു രൂപയില്‍ കൂടുതല്‍ സമ്പാദിക്കാം ആയിരുന്നു. ഏതായാലും പ്രായോഗികം അല്ലാത്ത കാര്യത്തെ പറ്റി കൂടുതല്‍ ചിന്തിക്കാതെ ഞാന്‍ വീണ്ടും എന്‍റെ മസ്സിലിനെ കുറിച്ചു മാത്രം ചിന്തിച്ചു തുടങ്ങി.